മന്ത്രിക്കസേരകള്‍ക്കുവേണ്ടി ഘടകകക്ഷികളുടെ അടിപിടി; മഹാമാരി ശക്തമാകുന്ന സമയത്ത് മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം

ശ്രീനു എസ്| Last Modified ചൊവ്വ, 11 മെയ് 2021 (15:12 IST)
കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണെന്ന് ഫേസ്ബുക്കില്‍ കുമ്മനം കുറിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി. കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്. വളരെ ഭീതിദവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യം- കുമ്മനം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :