ഇന്നുമുതല്‍ ഇലക്ട്രിക് ഷോക്ക് തുടങ്ങും, വൈദ്യുതി നിരക്കുകളില്‍ 24% വര്‍ദ്ധന

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (11:43 IST)
ജനജീവിതം ദു:സ്സഹമാക്കി വിലക്കയറ്റം കുതിക്കുന്നതിനിടെ പൊതുജനത്തിനെ ഷോക്കടിപ്പിക്കുന്ന തരത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. ഗാര്‍ഹിക ഉപ്ഭോക്താക്കള്‍ക്ക് ഒറ്റയടിക്ക് 24 ശതമാനം വര്‍ദ്ധനവാണ് കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 80 യൂണിറ്റ് വരെ നിലവിലുണ്ടായിരുന്ന 2.20 രൂപ മാറ്റി ആദ്യ 50 യൂണിറ്റ് വരെ മാത്രം 2.80 രൂപയായാണ് കമ്മിഷന്‍ ഉയര്‍ത്തിയത്.അതായത് വില കണക്കാക്കുന്ന സ്ലാബുകളില്‍ വ്യാപകമായ പരിഷ്കാരമാണ് ബോര്‍ഡ് വരുത്തിയിരിക്കുന്നത്.
40 യൂണിറ്റുകള്‍ വീതമുള്ള നിലവിലെ സ്ലാബ് ഘടന മാറ്റി 50 യൂണിറ്റുകള്‍ വീതമുള്ളതാക്കി.

ഇതു പ്രകാരം 50 യൂണിറ്റ് മാത്രം ഉപഭോഗം വരുന്ന ഉപഭോക്താവിന്റെ ദ്വൈമാസ ബില്‍തുക ഇനി 280 രൂപയാകും. സിംഗിള്‍ഫേസിന് രണ്ട് മാസത്തെ ഫിക്സഡ് ചാര്‍ജ് കൂടിയാകുമ്പോള്‍ 290 രൂപ.
രണ്ടാമത്തെ സ്ലാബ് 51- 100 ആണ് ഇനിമുതല്‍. ഈ സ്ലാബിലെ നിരക്ക് 3.20 രൂപയാണ്. ആദ്യത്തെ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഒരാള്‍ക്ക് പുതിയ നിരക്ക് പ്രകാരം ദ്വൈമാസ ബില്‍ 600 രൂപയായാണ് ഉയരുക. ഫിക്സഡ് ചാര്‍ജ് കൂടിയാകുമ്പോള്‍ വീണ്ടും ഉയരും. എന്നാല്‍ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പികണമെന്ന ആവശ്യം കമ്മീഷന്‍ തള്ളിയിട്ടുണ്ട്.

അതേസമയം കണക്റ്റഡ് ലോഡ് 1000 വാട്ടില്‍ താഴെയുള്ള ബിപിഎല്‍ വിഭാഗക്കാരെ മാത്രമേ കമ്മീഷന്‍ നിരക്കുവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. എന്നാല്‍ വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്ക് നേരിയ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളു എന്നത് ശ്രദ്ധേയമാണ്.
വാണിജ്യ, വ്യവസായ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ മൊത്തം എട്ടരശതമാനം നിരക്ക് വര്‍ദ്ധനയാണ് അംഗീകരിച്ചിരിക്കുന്നത്.

0- 40 വിഭാഗത്തിന് നിലവില്‍ യൂണിറ്റിന് ഒന്നര രൂപയാണ്. ഇതാണ് ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കോടി രൂപയുടെ വര്‍ദ്ധനയാണ് കമ്മിഷന്‍ അനുവദിച്ചത്. സാമ്പത്തികവര്‍ഷം ഏതാണ്ട് പകുതിയായതിനാല്‍ ഈ വര്‍ഷം ബോര്‍ഡിന് ഏതാണ്ട് 600 കോടി രൂപയുടെ അധികവരുമാനമേ ലഭിക്കൂ എന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഒരു യൂണിറ്റ് വൈദ്യുതിയുടെ ചെലവിന്റെ 71 ശതമാനം മാത്രമാണ് വീട്ടുകണക്‌ഷനുകളില്‍ നിന്ന് ഈടാക്കുന്നത് എന്നതിനാലാണ് കൂടിയ വര്‍ദ്ധന ഇപ്പോള്‍ വരുത്തിയതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ശരാശരി 10 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍ക്ക് നാമമാത്രമായ വര്‍ദ്ധനയേയുള്ളൂ. ശരാശരി ചെലവിനെക്കാള്‍ 80 ശതമാനത്തോളം കൂടിയ നിരക്കാണ് അവരുടേത്. ഏറ്റവും കുറഞ്ഞ നിരക്ക്
ഈടാക്കുന്ന കാര്‍ഷിക വിഭാഗം ഉപഭോക്താക്കള്‍ക്ക് 30 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകും.

ഗാര്‍ഹിക വിഭാഗക്കാരുടെ പുതിയ പ്രതിമാസ നിരക്ക്:
ഫിക്സഡ് ചാര്‍ജ്: സിംഗിള്‍ഫേസ് മാസം 20 രൂപ, ത്രീഫേസ് മാസം 60 രൂപ.
0- 40: 1.50 രൂപ (1000 വാട്സില്‍ താഴെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ വിഭാഗത്തിന് മാത്രം).
0- 50:
2.80 രൂപ
51- 100: 3.20 രൂപ
101- 150: 4.20 രൂപ
151- 200: 5.80 രൂപ
201- 250:
7 രൂപ.
0- 300:
5 രൂപ
0-350: 5.70 രൂപ
0- 400: 6.10 രൂപ
0- 500: 6.70 രൂപ.
500ന് മുകളില്‍:
7.50 രൂപ.
( ഗാര്‍ഹികവിഭാഗത്തിന്റെ ശരാശരി നിരക്ക്
3.75 രൂപ)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :