ഗൗരിയമ്മ യുഡിഎഫ് വിട്ടത് തിരിച്ചടിയല്ല: മുഖ്യമന്ത്രി

കെആര്‍ ഗൗരിയമ്മ , സിപിഎം , ജെഎസ്എസ് , സിപിഎം  , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ശനി, 18 ജൂലൈ 2015 (17:17 IST)
ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ സിപിഎമ്മിലേക്ക്‌ മടങ്ങുന്നത്‌ യുഡിഎഫിന്‌ രാഷ്‌ട്രീയമായി തിരിച്ചടിയല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗൗരിയമ്മ യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ചിട്ട്‌ മാസങ്ങളായി. ഗൗരിയമ്മ കൂടി പ്രചരണം നടത്തിയ അരുവിക്കര തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ എന്ത്‌ സംഭവിച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, ഗൌരിയമ്മയുടെ ഇടതുപാളയത്തിലേക്കുള്ള പ്രവേശനത്തിനെതിരെ ജെഎസ്എസ് പാളയത്തില്‍ പടയൊരുക്കം തുടങ്ങി. ജെഎസ്എസിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഗൌരിയമ്മയുടെ തീരുമാനമെന്ന് ജെഎസ്എസിലെ ഒരു വിഭാഗം ആരോപിച്ചു. സിപിഎമ്മില്‍ ലയിക്കാനുള്ള ജെഎസ്എസ് തീരുമാനം ഗൌരിയമ്മയുടേത് മാത്രമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെയാണ് ഗൌരിയമ്മ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലയനതീരുമാനം പ്രഖ്യാപിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രദീപ് പറഞ്ഞു.

എന്നാല്‍ ലയനം സംബന്ധിച്ച കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നാണ് ഗൌരിയമ്മയുടെ നിലപാട്. ഇതിനിടെ, സി പി എമ്മില്‍ സ്ഥാനം ലഭിക്കേണ്ട ജെ എസ് എസ് നേതാക്കളുടെ പട്ടിക ഗൌരിയമ്മ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് നല്കിയിട്ടുണ്ട്. ജെ എസ് എസിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വസ്തുവകകളെക്കുറിച്ചും ഗൌരിയമ്മ കോടിയേരിക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഗൌരിയമ്മയുടെ ആലപ്പുഴയിലെ വീട്ടിലെത്തി അവരെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 19ന് സി പി എം - ജെ എസ് എസ് ലയനസമ്മേളനം നടക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :