തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ മന്ത്രി എം കെ മുനീറിന്റെ ഓഫീസ് ഇടപെട്ടതായി ആരോപണം

സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ അറിയിച്ചു

കോഴിക്കോട്, എം കെ മുനീര്‍, എല്‍ഡിഎഫ്, വോട്ടര്‍ പട്ടിക kozhikkode, KM muneer, LDF, voters list
കോഴിക്കോട്| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (07:29 IST)
വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടത്താന്‍ വേണ്ടി മന്ത്രി എം കെ മുനീറിന്റെ ഓഫീസ് ഇടപെട്ടുയെന്ന് ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ അഞ്ഞൂറിലേറെ വോട്ടുകള്‍ തള്ളാനായി മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം മാനദണ്ഡങ്ങള്‍ ലംഘിച്ച്
മന്ത്രിയുടെ സ്റ്റാഫ് അപേക്ഷ നല്‍കിയെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി എംകെ മുനീറിന്റെ സ്റ്റാഫായ നാസര്‍ എസ്റ്റേറ്റ് മുക്കിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുന്നതിനായി മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് കോഴിക്കോട് താലൂക്ക് ഓഫീസില്‍ അഞ്ഞൂറിലധികം അപേക്ഷകള്‍ ഒരുമിച്ച് നല്‍കുകയായിരുന്നു. മന്ത്രി എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് വോട്ടുകള്‍ തള്ളുന്നതിനും അനര്‍ഹരായ യുഡിഎഫ് വോട്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനുമായിട്ടാണ് അപേക്ഷ നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് വോട്ടര്‍പട്ടികയില്‍ അപേക്ഷകള്‍ നല്‍കിയതെന്നും പരാതി ഉയര്‍ന്നു. ക്രമക്കേട് നടത്തുന്നത് മന്ത്രിയുടെ ഓഫീസ് നേരിട്ടാണെന്നറിഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസില്‍ ഉപരോധ സമരം നടത്തുകയും ചെയ്തു.

മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷകള്‍ കാണണമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രമക്കേടിന് കൂട്ട് നിന്ന ഭരണാനുകൂല സംഘടനാ നേതാക്കളുടെ വാദം. തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ വിഭാഗം ഓഫീസില്‍ പരിശോധനാ നടത്തിയെങ്കിലും അപേക്ഷകള്‍ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ ചര്‍ച്ചക്കൊടുവില്‍ അപേക്ഷയിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് തഹസില്‍ദാര്‍ രേഖാമൂലം ഉറപ്പു നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് നൂറുകണക്കിന് അപേക്ഷകള്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. നാലു മണിക്കൂറിലേറെ നീണ്ട പ്രതിഷേധ സമരം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :