അക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്ന് സിപിഎം പ്രവര്‍ത്തകരോട് കോടിയേരി

ആക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം; പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന് കോടിയേരി

പയ്യന്നൂര്‍| priyanka| Last Updated: തിങ്കള്‍, 25 ജൂലൈ 2016 (07:54 IST)
സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ പരിഭ്രമിച്ച് നില്‍ക്കാതെ തിരിച്ചടിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍എസ്എസും ബിജെപിയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സിപിഎം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, സിപിഎമ്മിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ കടന്നുവന്ന് പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാതെ അക്രമം നടത്തുകയാണ് ആര്‍എസ്എസ്. അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണ്. കടകളും വീടുകളും മറ്റ് സ്ഥാപനങ്ങളും അക്രമിക്കാന്‍ പാടില്ലെന്നും അണികള്‍ക്ക് കൊടിയേരി നിര്‍ദ്ദേശം നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായാണ്. സിപിഎമ്മിനെതിരെ അക്രമം നടത്തിയ ശേഷം, സിപിഎം അക്രമം നടത്തുകയാണെന്ന്
ദേശവ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാര്‍. എല്‍ഡിഎഫിന്റെ വിജയത്തിലുള്ള അസഹിഷ്ണുതയാണ് ഇതിനു പിന്നില്‍. സിപിഎമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനാവാത്തതാണ് അവരെ വിഷമിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :