തനിക്ക് നീതി ലഭിച്ചിട്ടില്ല, തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരുണ്ടെന്ന് കെ എം മാണി

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (19:22 IST)
തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരുണ്ടെന്നും രാജിവെച്ച ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ വന്ന പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രാജിസന്നതത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ച് ഭാവികാര്യം നിശ്ചയിക്കും എന്നാണ് പറഞ്ഞത്. ഇന്നലെ കേരാള കോണ്‍ഗ്രസ് പാര്‍ട്ടി കൂടിയപ്പോള്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
പാര്‍ട്ടി അനുമതിയോടു കൂടി രാജി വെക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു,

ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് തനിക്കെതിരെ വലിയ കുറ്റാരോപണം ഒന്നുമില്ല. ഒന്നു രണ്ട് പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായത്. താന്‍ മന്ത്രിയായിരിക്കുന്നത് കേസ് അന്വേഷണത്തിന് അഭികാമ്യമാകുമോ, കേസ് നടത്തുന്നതിന് പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് നികുതിപ്പണം നല്കി നടത്തിയാല്‍ പൊതുജനം എന്ത് വിചാരിക്കും എന്നാണ് കോടതി ചോദിച്ചത്.

താന്‍ നിയമപരമായും ധാര്‍മ്മികമായും രാജി വെക്കേണ്ട കാര്യമില്ല. എന്നാല്‍ നിയമവ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടും നിയമമന്ത്രി പുലര്‍ത്തേണ്ട ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് താന്‍ രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്പതു വര്‍ഷക്കാലം എം എല്‍ എയും 23 വര്‍ഷക്കാലം മന്ത്രിയും ആയിരുനെങ്കില്‍ അത് പാലാക്കാര്‍ നല്കിയ വാത്സല്യത്തിന്റെയും കേരള ജനതയുടെ സ്നേഹത്തിന്റെയും ഫലം കൂടിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മനപ്രയാസങ്ങള്‍ ഒന്നുമില്ല. രാഷ്‌ട്രീയത്തില്‍ തന്റെ ചോരയ്ക്കു വേണ്ടി പലരും ആഗ്രഹിച്ചിട്ടുണ്ട്.സംശുദ്ധവും സുതാര്യവുമായ രാഷ്‌ട്രീയജീവിതമാണ് തനിക്കുള്ളതെന്നും ആരോടും പ്രതിഷേധമില്ലെന്നും മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ പാപഭാരം എന്റെമേലും കേരള കോണ്‍ഗ്രസിനു മേലും ആരോപിച്ചവരുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിന് അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി ശക്തമായിരുന്നു. ഇപ്പോള്‍ നടക്കുന്നതൊക്കെ ഒരു വ്യക്തി തേജോവധമാണ്. എന്നാല്‍, ഒന്നിലും പരിഭവമില്ല. സംതൃപ്‌തിയും സന്തോഷവും മാത്രമേ ഇപ്പോഴുള്ളൂ. തനിക്കു നല്കിയ സഹകരണത്തിന് എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :