ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കും- ചെന്നിത്തല

എസി ഹനീഫ , രമേശ് ചെന്നിത്തല , ഹനീഫ ,  കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (13:38 IST)
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയുടെ കൊലപാതകത്തില്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ചാവക്കാട്‌ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകും. യാതൊരുവിധ ഇടപെടലുകളും ഇക്കാര്യത്തില്‍ അനുവദിക്കില്ല. പ്രതികളെകണ്ടു പിടിച്ച് എത്രയും പെട്ടെന്ന് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും. രാഷ്ട്രീയ സ്വാധീനം കൊണ്ട്‌ കേസില്‍ നിന്ന്‌ രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരുമെന്നും ഫേസ്‌ബുക്കിലൂടെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതേസമയം, ചാവക്കാട്ടെ കൊലപാതകം രാഷ്‌ട്രീയപരമെന്ന് എഫ്‌ ഐ ആര്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമായതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ സി ഹനീഫയെ കുത്തിയത് ഷമീറാണെന്നും ദൃക്‌സാക്ഷി മൊഴിയുണ്ട്. മൂന്നുപേര്‍ പിടിച്ചു നിര്‍ത്തുകയും ഷമീര്‍ കുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. കൊലപാതകത്തിന് ശേഷം ഷമീറും സംഘവും രക്ഷപ്പെട്ടത് ഒരു വെളുത്ത സ്വിഫ്റ്റ് കാറിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടാല്‍ അറിയാവുന്ന മറ്റ് അഞ്ച് പേരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.


പ്രദേശത്ത് സജീവമായ മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ സ്വീകരിച്ച നിലപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്ന് കുന്നംകുളം പൊലീസ് വിശദീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, ഗ്രൂപ്പ് തര്‍ക്കം തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കി എഫ് ഐ ആര്‍ വന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :