കൊവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശശി തരൂര്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്നത് വ്യാജ പ്രചരണം: ശശിതരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്

ശ്രീനു എസ്| Last Updated: ചൊവ്വ, 30 ജൂണ്‍ 2020 (19:46 IST)
കൊവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്ന വ്യാജ പ്രചരണം നടത്തിയ ശശി തരൂര്‍ മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് ആവശ്യപ്പെട്ടു. 2020 ഏപ്രില്‍ 17 ന് ട്വിറ്റര്‍ സന്ദേശം വഴിയാണ് ശശി തരൂര്‍ ശ്രീചിത്രയ്ക്കായി 1 കോടി രൂപ നല്‍കിയതായി പ്രചരിപ്പിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ ഇത്തരമൊരു സഹായവും ശശി തരൂരില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞു.

ശ്രീചിത്രയിലെ വിവരാവകാശ ഓഫീസറായ ഡോ എ. മായാ നന്ദകുമാര്‍ നല്‍കിയ മറുപടിയില്‍ 2020 മെയ് 24 വരെ ഇ എം പി ഫണ്ടില്‍ നിന്ന് ഒരു സഹായവും ഇന്‍സ്റ്റിറ്റ്യൂട്ടിന് കിട്ടിയിട്ടില്ല. എന്തിനാണ് കള്ള പ്രചരണം നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കണം.
പൊതു പ്രവര്‍ത്തനമെന്നത് ഗീര്‍വാണം മുഴക്കലും വ്യാജ പ്രചരണവും അല്ലെന്ന് ശശി തരൂര്‍ മനസ്സിലാക്കണം, സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചരണം പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്ര
നടത്തിയെന്ന് ഡയറക്ടര്‍ അവകാശപ്പെട്ട പല കണ്ടു പിടുത്തങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ശ്രീ ചിത്രയിലെ അധികാരികളുമായി ശശി തരൂര്‍ ഗൂഡാലോചന നടത്തിയതായി സംശയമുണ്ട്. ഇല്ലാത്ത സാമ്പത്തിക സഹായം ഉപയോഗിച്ച് കണ്ടു പിടുത്തം നടത്തിയെന്ന് പ്രചരിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :