കേരള ബജറ്റ് 2018: ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും കർശന നിർദേശങ്ങൾ

കേരള ബജറ്റ് 2018: യാത്രകൾ കുറയ്ക്കണം, കാറുകൾ വാങ്ങുന്നതിൽ നിയന്ത്രണം

aparna| Last Modified വെള്ളി, 2 ഫെബ്രുവരി 2018 (11:56 IST)
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലിലെ ചില വാക്യങ്ങൾ കടമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. ബാലാമണിയമ്മയുടെ ‘നവകേരളം’ കവിത ചൊല്ലി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് പ്രസംഗം രണ്ടു മണിക്കൂർ നാൽപതു മിനിറ്റു നീണ്ടു.

ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും ബജറ്റില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. സർക്കാർ പ്രവർത്തനങ്ങളിൽ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു. സർക്കാർ പ്രതിനിധികൾ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുള്ള യാത്രാ ചെലവു കുറയ്ക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ധനമന്ത്രി അറിയിച്ചു.

സർക്കാർ വകുപ്പുകൾ കാറുകളും മറ്റും വാങ്ങുന്നതിൽ നിയന്ത്രണം. ഇതിനായി വിദേശയാത്രകൾക്കു നിയന്ത്രണം. ഫോൺ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി. കേരള സംസ്ഥാന ബജറ്റില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ധനമന്ത്രി തോമസ് ഐസക് രൂപം കൊടുത്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കും. കെഎസ്ആർടിസിക്ക് പ്രത്യേക പാക്കേജ് മാർച്ച് മാസത്തിൽ നടപ്പാക്കും. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും.

മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തി. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് ശ്രമം.

കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ചിന് മുന്‍പ് കൊടുത്തുതീര്‍ക്കുമെന്ന് ധനമന്ത്രി. സംസ്ഥാനത്ത് 42 പുതിയ റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ പണിയുമെന്നും ഇതിന് റെയില്‍വെയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അപകടാവസ്ഥയിലായ 155 പാലങ്ങളും കള്‍വെര്‍ട്ടുകളും അഞ്ച് വര്‍ഷങ്ങള്‍ക്കകം
പുതുക്കിപ്പണിയും. അതിനായി റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1450 കോടി വകയിരുത്തി.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 400 രൂപ വരെ 200% നികുതി ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതുകാരണം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ചെറിയ തോതില്‍ വില വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിൽ നവീകരണത്തിന് 14.5 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു. മാത്രമല്ല,ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ 16 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 10 കോടി രൂപ അനുവദിച്ചു. എകെജിക്ക് പെരളശ്ശേരിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 10 കോടി രൂപ അനുവദിച്ചു. ഒഎന്‍‌വി കുറുപ്പിന്‍റെ സ്മാരകം നിര്‍മ്മിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. കലാസാംസ്കാരിക മേഖലയ്ക്ക് 144 കോടി രൂപ അനുവദിച്ചു.

വാട്ടര്‍ അതോറിറ്റിയെ ആധുനീകരിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യും. റോബോട്ടുകള്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂനികുതി എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍‌വലിച്ചിരുന്നു. 100 കോടി അധിക വരുമാനമാണ് ലക്‍ഷ്യം. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി രൂപ വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കല്‍ 7000 കോടി രൂപ.

സ്ത്രീ സുരക്ഷ മുന്നില്‍കണ്ട് എറണാകുളത്ത് ഷീ ലോഡ്ജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി. അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ 'നിർഭയ' വീടുകൾ സ്ഥാപിക്കും. ചെറുകിട വ്യവസായ മേഖലക്ക് 160 കോടി രൂപ അനുവധിച്ചു. അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ വര്‍ക്കിങ് ക്യാപിറ്റലായി 55 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ക്യാസര്‍ മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി തുടങ്ങും. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി അനുവദിച്ചു. പൈതൃക ടൂറിസത്തിന് 40 കോടിയും ടൂറിസം മാര്‍ക്കറ്റിന് 82 കോടിയും സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കുള്ള ഇന്‍ക്യുബേഷന്‍ പാര്‍ക്കിനായി 80 കോടി രൂപയും അനുവദിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു.

1000 കോടി രൂപയുടെ നീർത്തട അധിഷ്ഠിത പദ്ധതികൾക്ക് ബജറ്റില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭൂ നികുതി കൂട്ടി. 2015 ലെ നിരക്ക് പുനഃസ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ഈ തീരുമാനത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കയർമേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി വികസനത്തിന് 54 കോടി വകയിരുത്തിയതായും ജൈവ കൃഷിയ്ക്ക് 10 കോടി രൂപയും നാളികേര വികസനത്തിന് 50 കോടിയും അനുവദിച്ചുവെന്നും ഐസക്ക് പറഞ്ഞു.

നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചു. തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കുന്നതിനു വേണ്ടി പാടശേഖര സമിതികള്‍ക്ക് 12 കോടി അനുവധിച്ചതായും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടിരൂപ അനുവദിച്ചു

ട്രാൻസ്ജെൻഡറുകളുടെ ക്ഷേമ പദ്ധതികള്‍ക്കായി 10കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന 2000രൂപയാക്കി ഉയര്‍ത്തിയതായും ധനമന്ത്രി അറിയിച്ചു.

പട്ടിക വിഭാഗത്തില്‍പ്പെട്ട എൻജീയറിങ് കോഴ്സുകളില്‍ തോറ്റ 20,000 വിദ്യാർത്ഥികൾക്ക് റെമഡിയൽ കോഴ്സ് നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മാത്രമല്ല, പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായി 2289 കോടിയും പട്ടിക വർഗ്ഗങ്ങള്‍ക്ക് 824 കോടിയും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ത്രീസുരക്ഷയ്‌ക്ക് 50കോടി രൂപയും വനിതാക്ഷേമത്തിനായി 1267കോടി രൂപയും വകയിരുത്തി. കുടുംബശ്രീക്ക് 20 ഇന പരിപാടി നടപ്പിലാക്കും അതിനായി 200 കോടി രൂപ വകയിരുത്തി. അതോടൊപ്പം തന്നെ 2018-19 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആഘോഷിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

വനിതാ സൗഹൃദ പദ്ധതികൾക്ക് 267 കോടി അനുവദിക്കുമെന്ന് ധനമന്ത്രി. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അംഗപരിമിതരുടെ മക്കല്‍ക്കുള്ള വിവാഹ ധനസഹായം
10,000 രൂപയില്‍ നിന്ന്
30,000 രൂപയാക്കി ഉയര്‍ത്തിയതായും ധനമന്ത്രി പറഞ്ഞു. 290 സ്പഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 40 കോടിയായി ഉയർത്തിയിട്ടുണ്ട്.

അതുപോലെ പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി രൂപയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി രൂപയും വകയിരുത്തി. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു‍. അതോടൊപ്പം ക്ലാസ് മുറികള്‍ ഡിജിറ്റലാക്കുന്നതിന് 33 കോടി രൂപയും വകയിരുത്തി.


ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്ക്. അതോടൊപ്പം
4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിര്‍ധന കുടുംബങ്ങളെക്കൂടി അതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ വിശപ്പുരഹിതനഗരം എന്ന പദ്ധതി കേരളത്തിൽ മുഴുമനായി വ്യാപിപ്പിക്കുന്നതിനു വേണ്ടി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ന്യായവിലയ്ക്ക് നല്ലയിനം കോഴിയിറച്ചി ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീ വഴിയുള്ള ജനകീയ ഇടപെടൽ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളർത്തൽ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ് ലക്ഷത്തോളം അര്‍ഹരായവരാണ് മുന്‍ഗണനാ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പട്ടികയില്‍ നിന്ന് പുറത്തുപോയത്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഭക്ഷ്യ സബ്സിഡിക്കായി 950 കോടി വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :