രാഗേഷ് അധികാര മോഹിയാണെന്നു മന്ത്രി കെസി ജോസഫ്

  കണ്ണൂര്‍ കോര്‍പ്പറേഷന്‍ , കെസി ജോസഫ്  ,  ഡിസിസി , കെ സുധാകരന്‍
കണ്ണൂര്‍| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (10:24 IST)
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുമെന്നു വ്യക്തമാക്കിയതോടെ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെസി ജോസഫ് രംഗത്ത്. രാഗേഷ് അധികാര മോഹിയാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ തിരക്കിട്ടു തീരുമാനമെടുക്കരുതെന്നു മന്ത്രി രാഗേഷിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ ആവശ്യങ്ങള്‍ ഡിസിസി അംഗീകരിക്കില്ലെന്നു വ്യക്തമായതോടെ രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയായിരുന്നു.

യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സുമ ബാലകൃഷ്ണനെ പിൻവലിച്ചില്ലെങ്കിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് ഡിസിസി നേതൃത്വത്തെ രാഗേഷ് അറിയിച്ചിരുന്നു. കൂടാതെ കണ്ണൂർ ടൗൺ എസ്ഐ സനൽകുമാറിനെയും സഹകരണ രജിസ്ട്രാറെയും സ്ഥലം മാറ്റണമെന്നതടക്കം ഒമ്പത് ആവശ്യങ്ങളും കോണ്‍ഗ്രസ് വിമതന്‍ ഡിസിസിക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെ രാഗേഷ് എൽഡിഎഫിന് പിന്തുണ നല്‍കുമെന്നു വ്യക്തമാക്കുകയായിരുന്നു.രാഗേഷ് അനുകൂലികളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

രാഗേഷിനെ വിമതനാക്കിയത് കെ.സുധാകരന്റെ തന്നിഷ്ടമാണെന്ന് കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. സുധാകരനെതിരേ എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്കു പരാതി നല്‍കിയിട്ടുണ്ട്.

കെ സുധാകരനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു രാഗേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യം തനിക്കില്ല. തന്റെ കാര്യം തീരുമാനിക്കേണ്ടത് ഡിസിസി നേതൃത്വമോ സുധാകരനോ അല്ല. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :