പ്രതിഷേധം ശക്തം: സുരക്ഷയൊരുക്കാനാകില്ലെന്ന് പൊലീസ്, ദർശനം നടത്താതെ തിരികെ പോകില്ലെന്ന് യുവതികൾ

പ്രതിഷേധം ശക്തം: സുരക്ഷയൊരുക്കാനാകില്ലെന്ന് പൊലീസ്, ദർശനം നടത്താതെ തിരികെ പോകില്ലെന്ന് യുവതികൾ

Rijisha M.| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (09:05 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ കോഴിക്കോട് സ്വദേശികളായ യുവതികൾക്കെതിരെ കനത്ത പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ ശരണം വിളിയുമായി കുത്തിയിരിക്കുകയാണ്.

പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന പല വസ്തുക്കളും റോഡിലിട്ട് തടസം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അതേസമയം, സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. എന്നാൽ എത്ര വലിയ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലാണ് രണ്ട് യുവതികളും ഉള്ളത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അതിന് തയ്യാറാകുന്നില്ല. ഇന്ന് എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ശബരിമലയില്‍ എത്തിയിട്ടുണ്ട്.

കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് അയ്യപ്പദർശനം തേടി എത്തിയിരിക്കുന്നത്. പൊലീസിന്റെ സുരക്ഷ ഇവർ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവർ മലകയറാൻ എത്തിയത് ആദ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ മല കയറുന്നത് യുവതികൾ ആണെന്ന് മനസ്സിലാക്കി പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.

മൂന്ന് ഡിവൈഎസ്പിമാരും സിഐമാരും യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി ശബരിമലയില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇനിയും പ്രതിഷേധം തിടരുകയാണെങ്കിൽ സുരക്ഷ ഒരുക്കാൻ പറ്റില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചിട്ടുണ്ട്.

അതേസമയം കോടതിവിധി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ബിന്ദു പറഞ്ഞു. ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ തന്ത്രി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :