സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രമെന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്- ഷാജി കൈലാസ്

വളർത്തി വലുതാക്കിയവരെ മറക്കാതെ അവരിലൊരാളായി ജീവിച്ചയാളാണ് മണി

 കലാഭവന്‍ മണി  , ഷാജി കൈലാസ് , ഫേസ്‌ബുക്ക് , മണിയുടെ മരണം
കൊച്ചി| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (16:05 IST)
‘കൂട്ടുകാരെ ബെഡില്‍ കിടക്കാന്‍ അനുവദിച്ചിട്ട് തറയില്‍ കിടന്നുറങ്ങും, ആരെങ്കിലും ഷൂട്ടിംഗ് സെറ്റില്‍ കാണാനെത്തിയാല്‍ വയറ് നിറയെ ഭക്ഷണം നല്‍കും’ അതൊക്കെയായിരുന്നു കലാഭവന്‍ മണി. തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രം എന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണെന്നും ഷാജി കൈലാസ് തന്റെ ഫേസ്‌‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം:-

നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ വിളിച്ചാൽ എവിടെയാണ് ഷൂട്ടിംഗ്? എന്താണു റോൾ? എന്നൊന്നും ചോദിക്കാതെ ഓടിവരുന്ന മണിയെ മാത്രം. ആ ശരീരത്തിൽ ഇനി ജീവന്റെ തുടിപ്പുകൾ ബാക്കിയില്ല എന്നോർക്കുവാൻ പോലും സാധിക്കില്ല, ആ ചേതനയറ്റ ശരീരം കാണുവാനുള്ള ശക്തിയും എനിക്കില്ല. ഒരിക്കൽ ഷൂട്ടിംഗിനിടയിൽ മണിയുടെ റൂമിലേക്ക്‌ കടന്നുച്ചെന്ന ഞാൻ കണ്ടതു തറയിൽ കിടന്നുറങ്ങുന്ന മണിയെ ആയിരുന്നു. അവന്റെ ഡ്രൈവറും മറ്റുള്ളവരും ബെഡിലും. ഞാൻ അവനോടു ചോദിച്ചു ഇതെന്താ ഇങ്ങനെയെന്നു. അവൻ പറഞ്ഞ മറുപടി മാത്രം മതിയായിരുന്നു അവനെ ജനങ്ങൾക്കു ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം അറിയാൻ. " ഞാൻ എന്നും ബെഡിൽ അല്ലേ കിടന്നുറങ്ങുന്നത്? പക്ഷെ ഇവർ അങ്ങനെയല്ലല്ലോ?"

ഷൂട്ടിംഗ് ലൊകേഷനിൽ അവനെ കാണാൻ വരുന്നവർക്ക് വയറുനിറയെ ഭക്ഷണം കൊടുക്കാതെ അവൻ ഒരിക്കലും തിരിച്ചയച്ചിട്ടില്ല. ജീവിതത്തിന്റെ എല്ലാ കയ്പ്പുരസങ്ങളും രുചിച്ചറിഞ്ഞു അതിനോടെല്ലാം പടവെട്ടി ജയിച്ചു കയറിവന്ന ആ കലാകാരനോട്‌ ആദരവും അല്പം അസൂയയും തോന്നുന്നതിൽ ഒരു തെറ്റുമില്ല. കടന്നുവന്ന വഴികൾ മറക്കാതെ, വളർത്തി വലുതാക്കിയവരെ മറക്കാതെ അവരിലൊരാളായി ജീവിച്ച മണി ഇത്ര നേരത്തെ യാത്ര പറഞ്ഞു പിരിയേണ്ട ഒരാളായിരുന്നില്ല. തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് ആയിരങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ആ മണികിലുക്കം ഇനി ഓർമകളിൽ മാത്രം എന്ന് തിരിച്ചറിയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്. സ്വന്തം കുടുംബത്തിലെ ഒരാൾ പറയാതെ പടിയിറങ്ങിപ്പോയ ഒരു സങ്കടം. ഇറങ്ങിപ്പോയ അയാൾ ഇനി തിരിച്ചുവരില്ല എന്നു കൂടി അറിയുമ്പോൾ ആ സങ്കടം ഇരട്ടിയാകുന്നു.
നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച്‌ പിരിഞ്ഞുപോയ പ്രിയ സുഹൃത്തിനു കണ്ണുനീരിൽ കുതിർന്ന വിട.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :