ക്ഷേത്രങ്ങളിൽ വനിതാ പൂജാരിമാർ, ആർത്തവ ദിനങ്ങളിലും ക്ഷേത്രപ്രവേശനം; പിണറായി സർക്കാരിന്റെ നിലപാടുകൾ ഇങ്ങനെ

സ്ത്രീകൾ ചുരിദാർ ധരിച്ച് ക്ഷേത്രങ്ങളിൽ പോകുന്നതിൽ എന്താണ് തെറ്റ്?

aparna| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (07:57 IST)
ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കി നിയമിച്ച് ചരിത്രം കുറിച്ച കേരള സര്‍ക്കാരിനെ നിരവധിപേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി നിയമിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി 'തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രംഗങ്ങളിലും ഇന്ത്യയ്ക്കു മാതൃകയാണു കേരളം. ദളിതര്‍ക്കു ക്ഷേത്രങ്ങളുടെ മുന്നിലൂടെ നടക്കാന്‍ പോലും വിലക്കുള്ള കാലത്തിലൂടെ കേരളം കടന്നുപോയിട്ടുണ്ട്. അതേ കേരളത്തിലാണു ദളിത് ശാന്തിമാര്‍ എല്ലാ ജാതിക്കാര്‍ക്കും പ്രസാദം കൈമാറുന്നതെന്ന് അദ്ദേഹം പരിപാടിയിൽ പറഞ്ഞു.

കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ആര്‍ത്തവ ദിനങ്ങളില്‍ അശുദ്ധിയുണ്ടെന്നാണ് സ്ത്രീകളെ ശബരിമലയില്‍ വിലക്കണമെന്നു പറയുന്നവരുടെ വാദം. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുന്ന പതിവില്ലെന്ന കാര്യം മറന്നാണു പുതിയ വാദവുമായി ചിലര്‍ രംഗത്തു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമെന്ന് അവര്‍ തന്നെ പറയുന്ന ചുരിദാര്‍ ധരിച്ചു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും മന്ത്രി ചോദിച്ചു. എത്രയോ അയ്യപ്പക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെയെല്ലാം സ്ത്രീകള്‍ക്കു പ്രവേശിക്കാമെങ്കില്‍ ശബരിമലയിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :