ജിഷയുടെ മരണം: പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണം, ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇപ്പോഴുള്ളത്- വിഎസ്

കഴിവികെട്ട സര്‍ക്കാര്‍ ഉള്ളിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും

ജിഷയുടെ കൊലപാതകം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വിഎസ് അച്യുതാനന്ദന്‍ , പൊലീസ്
പെരുമ്പാവൂർ| jibin| Last Updated: ബുധന്‍, 4 മെയ് 2016 (10:46 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേസ് അന്വേഷിക്കുന്ന പൊലീസുകാരും പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഭീകരമായ സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് മറുച്ചുവച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും വിഎസ് പറഞ്ഞു.


കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണ്. കഴിവികെട്ട സര്‍ക്കാര്‍ ഉള്ളിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്‌തികരമല്ല. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും സംസ്ഥാനം ഭരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും വി എസ് പറഞ്ഞു.
ജിഷയുടെ അമ്മയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംഭവത്തില്‍ പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളം പോലൊരു നാട്ടില്‍ സംഭവിക്കരുതാത്ത, നിര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ കര്‍ശനമായ നടപടികളെടുക്കും. അന്വേഷണം ഫലപ്രദമായ രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെങ്കിലും ഇതിനു മറ്റു മാനങ്ങള്‍ നല്‍കരുത്. ഏറ്റവും വേഗത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :