ജിഷ വധക്കേസ് വഴിത്തിരിവില്‍; പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു, മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ ജിഷയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെത്തി

നാല് സിസിടിവി ക്യാമറകളില്‍ നിന്നാണ് പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്

 ജിഷ വധക്കേസ് , ജിഷ , മഞ്ഞ ഷര്‍ട്ട് , സിസിടിവി ക്യാമറ
പെരുമ്പാവൂര്‍| jibin| Last Updated: വെള്ളി, 10 ജൂണ്‍ 2016 (10:22 IST)
നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകം വഴിത്തിരിവില്‍. ജിഷയുടെ വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ നിന്ന് കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ ജിഷയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ജിഷയുടെ വീടിന് സമീപത്തെ വളം ഡിപ്പോയില്‍ സ്ഥാപിച്ചിരുന്ന നാല് സിസിടിവി ക്യാമറകളില്‍ നിന്നാണ്
പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഭവം നടക്കുന്ന ദിവസം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് പുറത്തു പോയിട്ട് വീട്ടിലേക്ക് മടങ്ങിയിരുന്നെന്നും. ആ സമയം മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ ജിഷയെ പിന്തുടര്‍ന്ന് വരുന്നതായും ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. അഞ്ചാമത്തെ ക്യാമറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.


ഈ സാഹചര്യത്തില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ച് ജിഷയുടെ പിന്നാലെ പോകുന്നയാള്‍ ആരാണെന്നും ഇരുവരും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്നും ഇരുവരും ഒരുമിച്ചാണോ പുറത്തു പോയതെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ വിപുലീകരിച്ച് പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച വൈകിട്ടാണ് ഈ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് ലഭിച്ചത്.

സംഭവദിവസം രാവിലെ ജിഷ കോതമംഗലത്തേയ്ക്ക് ബസിൽ പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ യുവാവിനൊപ്പമാണ് ജിഷ പുറത്തുപോയതെന്നാണ് കരുതുന്നത്. ജിഷ പുറത്തു പോയതായി അയല്‍‌വാസിയായ കുഞ്ഞുമോന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ജിഷ പുറത്തുപോയി ഭക്ഷണം കഴിച്ചിരുന്നതായും പൊലീസ് പറയുന്നു. മഞ്ഞ ഷർട്ടിട്ട യുവാവിനെ സംശയകരമായ സാഹചര്യത്തിൽ കണ്ടതായും ജിഷയുടെ നിലവിളി കേട്ടതായും അയൽവാസികളായ രണ്ടു യുവാക്കള്‍ മൊഴി നൽകിയിരുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ വീടിന് സമീപത്തെ മതില്‍ ചാടി കടന്നു പോയതായി സമീപത്തെ സ്‌ത്രീയും മൊഴി നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :