അഴിമതി കുരുക്കിൽ ജേക്കബ് തോമസും? ജേക്കബിനെതിരായ ധനകാര്യ റിപ്പോർട്ട് തുറമുഖ ഡയറക്ടർ ശരിവെച്ചിരുന്നു, സർക്കാർ പ്രതിരോധത്തിൽ

ജേക്കബ് തോമസിനെതിരായ ധനകാര്യ റിപ്പോർട്ട് ശരിവെച്ച് തുറമുഖം ഡയറക്ടർ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (12:03 IST)
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് ശരിവെച്ച് തുറമുഖ ഡയറക്ടറുടെ റിപ്പോർട്ട്.
പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍, ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

സോളാർ പാനലും കംപ്യൂട്ടറും വാങ്ങിയതിൽ ക്രമക്കേടെന്ന് തുറമുഖ ഡയറക്ടർ വ്യക്തമാക്കി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ, വകുപ്പിന്റെ ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുവദിച്ചതിനേക്കാള്‍ 257 ശതമാനം അധികം തുക ചെലവിട്ടത് തെളിഞ്ഞതായി റിപോർട്ടിൽ പറയുന്നു. പദ്ധതി പൂർണമായി തട്ടിപ്പെന്നു കണ്ടെത്തിയപ്പോള്‍ പണം തിരിച്ചുപിടിക്കാന്‍ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ രണ്ട് റിപോർട്ടുകളും സർക്കാരിന്റെ പരിതിയിലാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ധനകാര്യ വിഭാഗം ജേക്കബ് തോമസിനെതിരെ റിപ്പോർട്ട് നൽകിയത്. എന്നാൽ, പുതിയ സർക്കാരിന്റെ കാലത്താണ് ധനകാര്യ വിഭാഗത്തിന്റെ റിപോർട്ട് ശരിവെച്ചുകൊണ്ടുള്ള തുറമുഖം ഡയറക്ടറുടെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 15 ഓഫിസുകളിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ നാല് ഓഫിസുകളില്‍ സോളാര്‍ പാനല്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണെന്നു കണ്ടെത്തി. എന്നാല്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മറ്റ് ഓഫിസുകളിലെ സോളാര്‍ പാനലിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അനര്‍ട്ടിനെ മറികടന്നായിരുന്നു സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതിനു പുറമേ സിആര്‍ഇസഡ് ചട്ടം ലംഘിച്ച് തുറമുഖ വകുപ്പിനു കെട്ടിടം നിര്‍മിച്ചതിലും ജേക്കബ് തോമസിന് വീഴ്ചയുണ്ടായെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :