മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി; സെക്കൻഡിൽ നാലേകാൽ ലക്ഷം ലീറ്റർ പുറത്തേക്ക്, കനത്ത ജാഗ്രതാ നിർദ്ദേശം

മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി; സെക്കൻഡിൽ നാലേകാൽ ലക്ഷം ലീറ്റർ പുറത്തേക്ക്, കനത്ത ജാഗ്രതാ നിർദ്ദേശം

ഇടുക്കി| Rijisha M.| Last Updated: വെള്ളി, 10 ഓഗസ്റ്റ് 2018 (12:14 IST)
ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നു. മഴ കനത്തതോടെ നീരൊഴുക്ക് കൂടുകയും ചെയ്‌തതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി ഇന്ന് രാവിലെ തുറക്കുകയായിരുന്നു.

നിലവിൽ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഇതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. പതിനൊന്നു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.46 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇന്നലെ പന്ത്രണ്ടരയോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമ്പോൾ 2398.98 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ ട്രയൽ റൺ നടത്തിയിട്ടും അർധരാത്രിയായപ്പോൾ 2400.38 അടിയായി ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ അത് 2401 അടിയായി കുത്തനെ ഉയർന്നു. ഇതോടെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കാൻ ധാരണയായത്.


ഡാമിലേക്ക് നീരൊഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. ഡമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായതാണ് നീരൊഴുക്ക് വർധിക്കാൻ കാരണം. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :