അതിതീവ്ര ന്യൂനമര്‍ദം: തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടം; 32വീടുകള്‍ ഭാഗികമായി തകര്‍ന്നു

ശ്രീനു എസ്| Last Modified ശനി, 15 മെയ് 2021 (08:26 IST)
അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും. തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. ജില്ലയില്‍ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 318 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാംപുകളിലായി 44 കുടുംബങ്ങളിലെ 184 പേരെ മാറ്റി പാര്‍പ്പിച്ചു. പേട്ട വില്ലേജില്‍ സെന്റ് റോച്ചസ് സ്‌കൂളില്‍ 19 കുടുംബങ്ങളിലെ 60 പേര്‍ കഴിയുന്നുണ്ട്. ചാക്ക ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ക്യാംപില്‍ ഒരു കുടുംബത്തിലെ നാലു പേരെ മാറ്റി പാര്‍പ്പിച്ചു. മണക്കാട് വില്ലേജില്‍ കാലടി ഗവണ്‍മെന്റ് സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഠിനംകുളം വില്ലേജില്‍ 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാര്‍പ്പിച്ചു.

ചിറയിന്‍കീഴ് താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്സ് സ്‌കൂളില്‍ നാലു കുടുംബങ്ങളിലെ 10 പേരെയും ബി.ബി.എല്‍.പി.എസില്‍ ഏഴു കുടുംബങ്ങളിലെ 14 പേരെയും മാറ്റി പാര്‍പ്പിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അടിമലത്തുറ അനിമേഷന്‍ സെന്ററില്‍ തുറന്ന ക്യാംപില്‍ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ എല്‍.പി. സ്‌കൂളിലെ ക്യാംപില്‍ എട്ടു കുടുംബങ്ങളിലെ 38 പേരും പൊഴിയൂര്‍ ജി.യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാര്‍പ്പിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 13 എണ്ണം ഭാഗീകമായും തകര്‍ന്നു. തിരുവനന്തപുരം താലൂക്കില്‍ മൂന്ന്, വര്‍ക്കല - 4, നെടുമങ്ങാട്
- 9, ചിറയിന്‍കീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളില്‍ ഭാഗീകമായി തകര്‍ന്ന
വീടുകളുടെ എണ്ണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :