വേനൽ ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് ചൂട് കൂടുതൽ, ആശ്വാസമായി വേനൽമഴ ഉടനെത്തും

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (08:46 IST)
സംസ്ഥാനത്ത് വേനല്‍ ചൂട് കനത്തു. ഇന്നലെ മാത്രം 35 പേർക്കാണ് സൂര്യാഘാതം ഏറ്റിരിക്കുന്നത്. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ഏഴ് പേര്‍ക്ക് വീതമാണ് പൊള്ളലേറ്റു. വേനല്‍ മഴ ഉടനെത്തുമെന്ന പ്രവചനം ആശ്വാസമാകുന്നു. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്തെ പല ജില്ലകളിലും മഴയെത്തുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ആഴ്ച വയനാട്ടിൽ മഴ ലഭിച്ചിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ സാധ്യതയില്ലെങ്കിലും കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 28 വരെ ഉയര്‍ന്ന താപനില തുടരും.

പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം ഒരു കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം.

താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :