ഭക്ഷണം തേടി കാട്ടിലിറങ്ങിയപ്പോള്‍ ഫോറസ്റ്റ് ഓഫീസര്‍ കണ്ടു; എട്ട് മണിക്കൂര്‍ പ്രയത്‌നംകൊണ്ട് ആറ് ജീവന്‍ രക്ഷിച്ചു !

കാടിനുള്ളില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്

Wayanad Landslide Rescue
രേണുക വേണു| Last Updated: വെള്ളി, 2 ഓഗസ്റ്റ് 2024 (12:32 IST)
Wayanad Landslide Rescue

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ട ആറ് പേരെ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രയത്‌നത്തിനു ഒടുവിലാണ് നാല് കുട്ടികള്‍ അടങ്ങുന്ന ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കള്‍ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.

10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍ആര്‍ ടി.അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷിച്ചത്.

കാടിനുള്ളില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോള്‍ ഫോറസ്റ്റ് ഓഫീസറുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനു വെളിയിലേക്ക് പുറപ്പെട്ടു.
സങ്കേതത്തില്‍ നിന്നും പുറത്തിറങ്ങാന്‍ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാന്‍ തയ്യാറാകുകയായിരുന്നെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ആഷിഫ് പറഞ്ഞു. ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥര്‍ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നല്‍കി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :