അസഫാക്കിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും; പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ മദ്യപിച്ചിട്ടില്ലായിരുന്നെന്ന് റിപ്പോര്‍ട്ട്

കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കും

രേണുക വേണു| Last Updated: തിങ്കള്‍, 31 ജൂലൈ 2023 (08:46 IST)

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോക്‌സോ കോടതിയിലും പൊലീസ് പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.

കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കും. അസഫാക്കിനെ വിശദമായ ചോദ്യം ചെയ്യലിനും വിധേയനാക്കും. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേര്‍ത്തും.

ഇത്തരം കുറ്റ കൃത്യങ്ങളില്‍ പ്രതി നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ടോ, ആലുവയില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും.

കുട്ടിയുടെ വസ്ത്രം കഴുത്തില്‍ മുറുക്കിയാണ് പ്രതി അസഫാക് ക്രൂരമായ കൊലപാതകം നടത്തിയത്. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായിട്ടുണ്ട്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ വിളിച്ചു കൊണ്ടുപോയി മിഠായിയും ജ്യൂസും വാങ്ങി കൊടുക്കുകയായിരുന്നു. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :