മുക്കുപണ്ടം പണയം വച്ച് 1.69 കോടി തട്ടിയ യുവതി പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (15:52 IST)
കോഴിക്കോട്: ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 1.69 കോടി രൂപ തട്ടിയ യുവതിയെ പോലീസ് അറസ്‌റ് ചെയ്തു. വയനാട് ഇരുളം പുതിയേടത്തു വീട്ടില്‍ കെ.കെ.ബിന്ദു എന്ന 43 കാരിയാണ് പോലീസ് പിടിയിലായത്. കോഴിക്കോട്ടെ പി.എം.താജ് റോഡിലെ യൂണിയന്‍ ബാങ്കിലാണ് അഞ്ചര കിലോ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയത്.

എന്നാല്‍ ഇവര്‍ക്കൊപ്പം ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ കൂടി പ്രതികളാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഒമ്പത് അല്‍കൗണ്ടുകളില്‍ നിന്നായി 44 തവണയാണ് ഈ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണ്ണം പണയം വച്ചത്. നടക്കാവിനടുത്തുള്ള ബിലാത്തി കുളത്തെ ഒരു ഫ്ളാറ്റിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ചിട്ടി തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് ഇവര്‍.

ബാങ്കില്‍ നടന്ന വാര്‍ഷിക ഓഡിറ്റിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇത്ര വലിയ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ കോഴിക്കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും സിറ്റി പോലീസ് ചീഫ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സംഘം രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവിനെ അറസ്‌റ് ചെയ്തത്.

ഇവരുടെ ഉടമസ്ഥതയിലുള്ള ബ്യുട്ടി പാര്‍ലര്‍, പിങ്ക് സ്റ്റിച്ചിംഗ് യൂണി എന്നിവിടങ്ങളില്‍ നിന്ന് വ്യാജ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പേരിലും മുക്കുപണ്ടം പണയം വച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വച്ചിരിക്കുന്ന മുക്കുപണ്ടങ്ങള്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പത്ത് ശതമാനത്തോളം സ്വര്‍ണ്ണം പൂശിയിട്ടുണ്ടെന്ന് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാവാം തട്ടിപ്പെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :