ജയരാജന്‍ ഉറ്റസുഹൃത്തില്‍ നിന്ന് പിന്തുണ പ്രതീക്ഷിച്ചു, എന്നാല്‍ ആദ്യം കൈവിട്ടത് ചങ്ങാതി തന്നെ!

ഉറ്റസുഹൃത്തെന്ന പരിഗണന പോലും പിണറായിയില്‍ നിന്നു ജയരാജന് ലഭിച്ചില്ല!

   ep jayarajn , pinarayi vijayan , CPM , പിണറായി വിജയന്‍ , ഇ പി ജയരാജന്‍ , സി പി എം , കോടിയേരി , വി എസ് , ബന്ധുനിയമനം
തിരുവനന്തപുരം/കണ്ണൂര്‍| jibin| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (17:30 IST)
വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുസ്‌നേഹം ഇടതുചേരിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജയരാജന്റെ നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷക്കാരടക്കമുള്ളവര്‍ പറയുന്നത്. ഇതോടെ നേതാക്കളും അണികളും ഇപിയുടെ രാജിക്കായി മുറവിളി കൂട്ടിത്തുടങ്ങി.

ജയരാജന്റെ ബന്ധുനിയമനത്തില്‍ പ്രതിഷേധമറിയിച്ച് സിപിഐ വെടി പൊട്ടിച്ചതും മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറഞ്ഞതുമാണ് നിലവിലെ സാഹചര്യമൊരുക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വിഎസ് അച്യുതാനന്ദനും
ജയരാജനെതിരെ രംഗത്ത് വന്നതോടെ ഉറ്റസുഹൃത്തായ ജയരാജനെ തള്ളിപ്പറയേണ്ട അവസ്ഥ പിണറായിക്ക് ഉണ്ടാകുകയായിരുന്നു.

സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലാണ് ജയരാജനെതിരെ പ്രധാനമായും തിരിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ പൊതുമാര്‍ നിര്‍ദേശത്തില്‍ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ ഭരണത്തില്‍ ഇടപെടരുതെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും തലപ്പത്ത് ബന്ധുനിയമനങ്ങള്‍ പാടില്ലെന്നും നിര്‍ദേം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ജയരാജന്‍ ലംഘിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ജയരാജന് കണ്ണൂരില്‍ ഏഴോളം പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഈ ചടങ്ങുകളില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുകയും ചെയ്‌തിരുന്നു.

നിയമനങ്ങള്‍ നേടിയവര്‍ക്ക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരല്ലെന്നും ഇവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും കണ്ണൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും നൽകിയ പരാതികളുടെ അടിസ്ഥാനത്തില്‍ ജയരാജനെതിരെ വിജിലൻസിനു ത്വരിതാന്വേഷണം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂജ അവധിക്കു ശേഷം വിജിലൻസ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

വിവാദനിയമനം കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വിജിലന്‍‌സിന് വ്യക്തമായാല്‍ കേസ് റജിസ്റ്റർ ചെയ്യേണ്ടി വരും. നിയമന ഉത്തരവു റദ്ദാക്കിയെങ്കിൽ പോലും കീഴ്‌വഴക്കങ്ങൾ അനുസരിച്ചു കേസുമായി മുന്നോട്ടു പോകേണ്ടി വരുകയും ചെയ്യും. നിയമനങ്ങളില്‍
ബന്ധുക്കള്‍ ഉള്‍പ്പെടുന്നതിനാല്‍ ‘സ്വജനപക്ഷപാതം’ എന്ന വകുപ്പും ചുമത്തേണ്ടി വരും.

പികെ ശ്രീമതിയുടെ മകന്റെ നിയമനത്തിൽ ഇപി ജയരാജൻ വ്യക്തിതാൽപര്യങ്ങളാൽ ഇടപെട്ടു എന്നു കണ്ടെത്തിയാൽ കേസെടുക്കേണ്ടി വരും. നിയമന ഉത്തരവ് റദ്ദാക്കിയതിനാൽ ശമ്പള ഇനത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചിട്ടില്ല എന്ന നിലപാടെടുത്താൽ പോലും കുറ്റകൃത്യം നിലനിൽക്കുമെന്നു വിജിലൻസ് ഉന്നതർ വ്യക്തമാക്കി.

പൊതുപ്രവർത്തകൻ എന്ന പദവി ദുരുപയോഗപ്പെടുത്തി സ്വയമോ, മറ്റുള്ളവർക്കോ അന്യായ ഗുണം ചെയ്യുന്ന പ്രവൃത്തിക്ക് ഒന്നു മുതൽ ഏഴു വരെ വർഷം ശിക്ഷ നൽകുന്നതാണ് അഴിമതി നിരോധന നിയമത്തിലെ ഈ വകുപ്പുകൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :