‘എനിക്ക് തരാൻ പറഞ്ഞതാ ഞാൻ, അവനെ പൊന്ന് പോലെ നോക്കിയേനെ’- ഏകലവ്യന്റെ പിതാവ്

അപർണ| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (10:50 IST)
അയന്തി പന്തുവിളയിലെ 2 വയസ്സുള്ള ഏകലവ്യന്റെ മരണത്തിനു ഉത്തരവാദി അമ്മയും കാമുകനുമാണെന്ന് പൊലീസ്. മകനെ ഉത്തരയും കാമുകൻ രജീഷും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഉത്തരയുടെ മുൻ ഭർത്താവും ഏകലവ്യന്റെ അച്ഛനുമായ മനുരാജ് പറയുന്നു.

നിരന്തരമായ മർദ്ദനം മൂലം കുട്ടിയുടെ ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ക്ഷതം മൂലമാണ് ഏകലവ്യൻ മരിച്ചതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഏതാനും മാസം മുൻപാണ് മനുവുമായി വേർപിരിഞ്ഞു രജീഷിനൊപ്പം ഉത്തര താമസിക്കാൻ തുടങ്ങിയത്. കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നും ദേഹത്തു മുഴുവൻ മുറിവുകളുണ്ടായിരുന്നു എന്നും മനു പറയുന്നു.

‘കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോൾ കേസു നടക്കുകയാണെന്നാണു എസ്ഐ കോടതിയിൽ പറഞ്ഞത്. അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു.‘- മനു പറയുന്നു.

ഏകലവ്യന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയെത്തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഒന്നിക്കാൻ തടസം നിന്നതോടെയാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതെന്നും പ്രതികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :