വീടുകളുടെ ജനലുകൾ പോലും തുറക്കാനാവുന്നില്ല, ഇത് കൊല്ലാകൊലയാണ്: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി വിനയൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (15:13 IST)
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. പാലാരിവട്ടത്ത് താമസിക്കുന്ന വ്യക്തിയെന്ന നിലയിൽ വിഷപുകയുടെ ദുരന്തപൂർണ്ണമായ അവസ്ഥ കണ്ടിട്ട് തനിക്ക് ഭയമാകുന്നുവെന്നും വീട്ടിലെ ജനാലകൾ പോലും തുറന്നിടാനാവത്ത സ്ഥിതിയാണെന്നും പറയുന്നു. വിഷമല കത്തിയതിന് പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഏർപ്പെടുത്തി ശിക്ഷിക്കണമെന്നും വിനയൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതു കൊല്ലാക്കൊലയാണ്.

ബ്രമ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട്
ഭയന്നു പോകുന്നു. വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി. എന്നിട്ടുപോലും ശ്വാസ കോശത്തിന് അസുഖമുള്ളവർ പലരും ചികിത്സക്കായി
ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നു.

AC ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാർക്കൊക്കെ ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാാരായ തൊഴിലാളികൾ പലരും ചുമയും ശ്വാസം മുട്ടലും മൂലം വിഷമിക്കുന്നു. സ്ലോ പോയിസൺ പോലെ മനുഷ്യൻെറ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന ഈ വിപത്തിൻെറ ആഴം അധികാരികൾ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ വിഷമല കത്തിയതിനു പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കു പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടക്കുന്നത്രേ.
അങ്ങനുണ്ടങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം.ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും പ്രതികരിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :