വിദ്യാർഥികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല: പിണറായി

സിപിഎം , ഫേസ്‌ബുക്ക് , പിണറായി വിജയൻ , തൃശൂർ കേരള വർമ്മ കോളേജ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (10:44 IST)
തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ കേരളത്തെ ഉത്തരേന്ത്യൻ ശൈലിയിൽ വർഗീയവത്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ശ്രാമത്തിന്റെ ഭാഗമാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയൻ. കേരള വർമ്മ കോളേജിലെ വിദ്യാർഥികൾ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വർഗീയ വാദികൾ അല്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന്‌ ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ലെന്നും പിണറായി ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:-

ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയ വല്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ. മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സംഘപരിവാർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്.

കേരള വർമ്മ കോളേജിലെ വിദ്യാർഥികൾ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വർഗീയ വാദികൾ അല്ല. അവിടെ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുകയും കോളേജ് യൂണിയൻ ഓഫീസ് തകർക്കുകയും ചെയ്ത ആര്‍എസ്എസ്-എബിവിപി സംഘം ഒടുവിൽ അധ്യാപകർക്കുനെരെയും തിരിഞ്ഞിരിക്കുന്നു. അക്രമത്തിൽ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു.

വര്‍ഗീയതയ്ക്കെതിരെ സംസ്കൃത സര്‍വകലാശാലയിലെ റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ സര്‍വകലാശാലാ ക്യാന്റീന്‍ പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി-ഗവേഷക സംഗമത്തിന് സര്‍വകലാശാലാ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു സംഭവം. വർഗീയതയ്ക്കെതിരെ പ്രതികരിക്കുന്നവരെ തകർത്തുകളയും എന്ന ധാർഷ്ട്യം വകവെച്ചു കൊടുക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന്‌ ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല.
കേരളം വർഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :