ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാകില്ല: സിപിഐഎമ്മിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂലൈ 2021 (14:46 IST)
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി മുഖപത്രം ജനയുഗം. ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് മുഖപത്രത്തിൽ വിമർശിക്കുന്നു. കൊലപാതകവും ക്വട്ടേഷന്‍ പ്രവര്‍ത്തനവും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതെന്നും ഇപ്പോഴത്തെ പ്രവണതകൾക്ക് ചികിത്സ വേണമെന്നും മുഖപത്രത്തിൽ ആവശ്യപ്പെടുന്നു.

രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന പ്രതികളില്‍ ചിലര്‍ നിയോലിബറല്‍ കാലത്തെ ഇടത് സംഘടനാ പ്രവര്‍ത്തകരാണെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കുറച്ച്കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ ആരാധകരെ ഉണ്ടാക്കാൻ ഇവർ
സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഇവര്‍ ഉപയോഗപ്പെടുത്തി. മാഫിയാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായില്ല.

ഇവർക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണ അമ്പരപ്പിക്കുന്നതാണ്. ഈ പ്രവണത ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാവിക്ക് അപകടകരമാണ്. ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന സന്ദേശം ഇവരിൽ എത്തിക്കാൻ ബന്ധപ്പെട്ടവർക്കായില്ല.

ആശയങ്ങളുടെയും മാനവികതയിലും നിലയുറപ്പിച്ചാണ് കേരളത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല.അതുകൊണ്ട് തന്നെ ഈയൊരു പ്രവണതയെ ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :