സഹതാപ തരംഗത്തില്‍ കണ്ണുംനട്ട് കോണ്‍ഗ്രസ്; തൃക്കാക്കര മോഡല്‍ പ്രചാരണത്തിലേക്ക്

രേണുക വേണു| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (11:58 IST)

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഏതാനും മണിക്കൂര്‍ ആകും മുന്‍പ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായ പ്രഖ്യാപിച്ച് പുതുപ്പള്ളിയില്‍ ബഹുദൂരം മുന്നില്‍ ഓടുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. ഉമ്മന്‍ചാണ്ടിക്ക് പകരം മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം തന്നെയാണ് അതിനു കാരണം. പി.ടി.തോമസ് മരിച്ചതിനെ തുടര്‍ന്ന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്.

തൃക്കാക്കര മോഡല്‍ പ്രചാരണം തന്നെയായിരിക്കും കോണ്‍ഗ്രസ് പുതുപ്പള്ളിയിലും നടത്തുക. ഉമ്മന്‍ചാണ്ടി വികാരം മണ്ഡലത്തില്‍ ആളികത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയില്‍ എത്തിയതും ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതും.

വരും ദിവസങ്ങളിലും ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ എത്തുന്നതില്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ക്കും സന്തോഷമുണ്ട്. പുതുപ്പള്ളിയില്‍ സഹതാപ തരംഗം വോട്ടാകുമെന്നും ചാണ്ടി ഉമ്മന്‍ ആണെങ്കില്‍ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :