സോളാര്‍ വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നില്‍ ഐ ഗ്രൂപ്പ്, ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേര; കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനും സോളാര്‍ ചര്‍ച്ചകളില്‍ താല്‍പര്യക്കുറവുണ്ട്

രേണുക വേണു| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:31 IST)

സോളാര്‍ അഴിമതിക്കേസ് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. എ ഗ്രൂപ്പ് നേതാക്കളില്‍ പലര്‍ക്കും സോളാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചതില്‍ കടുത്ത അതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ മോശം പ്രചരണം നടത്താന്‍ സോളാര്‍ ചര്‍ച്ചകള്‍ വഴിവെച്ചു എന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. നിയമസഭയില്‍ സോളാര്‍ വിഷയം വീണ്ടും ഉന്നയിച്ചത് ഐ ഗ്രൂപ്പിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും ചില എ ഗ്രൂപ്പ് നേതാക്കള്‍ക്ക് സംശയമുണ്ട്.

എ ഗ്രൂപ്പിലെ പ്രബല നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നടത്തുന്ന രാഷ്ട്രീയ തന്ത്രമാണ് സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കിയതെന്നാണ് തിരുവഞ്ചൂര്‍ ക്യാംപിന്റെ അഭിപ്രായം. ബെന്നി ബെഹന്നാല്‍, എം.എം.ഹസന്‍, കെ.സി.ജോസഫ് എന്നിവര്‍ക്കെല്ലാം സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നതില്‍ അതൃപ്തിയുണ്ട്. സോളാര്‍ വിഷയത്തില്‍ ഇനി ചര്‍ച്ചകളൊന്നും വേണ്ട എന്നാണ് എ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനം.

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനും സോളാര്‍ ചര്‍ച്ചകളില്‍ താല്‍പര്യക്കുറവുണ്ട്. അന്തരിച്ച തന്റെ പിതാവിനെ വീണ്ടും വൃക്തിഹത്യയിലേക്ക് ഇട്ടുകൊടുക്കുന്നതാണ് നിലവിലെ ചര്‍ച്ചകളെന്നാണ് ചാണ്ടി ഉമ്മന്റെ അഭിപ്രായം. സോളാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. അതുകൊണ്ടാണ് സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സര്‍ക്കാര്‍ അതിനു അനുമതി നല്‍കിയത്. നിയമസഭയിലെ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :