കൊച്ചി|
jibin|
Last Updated:
ബുധന്‍, 25 നവംബര്‍ 2015 (09:04 IST)
പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എറണാകുളം പ്രത്യേക
എൻഐഎ കോടതി ഇന്ന് വിധി പറയും. നിയമ വിരുദ്ധമായി യോഗം ചേര്‍ന്ന് രാജ്യവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. പ്രത്യേക എൻഐഎ കോടതി ജഡ്ജി കെഎം ബാലചന്ദ്രനാണ് വിധി പറയുക.
2006ല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യദിനത്തിൽ മുസ്ലിംകളുടെ പങ്ക്’ എന്ന പേരിൽ ആലുവയ്ക്കടുത്ത്
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. നടന്നത് സിമി ക്യാമ്പല്ല മറിച്ച് പ്രാദേശിക കൂട്ടായ്മയായ ഇസ്ലാമിക് യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
കേസില്‍ 50 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. വിചാരണ നേരിട്ട 17 പ്രതികളിൽ 16 പേരുടെ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. നിയമ വിരുദ്ധമായി യോഗം ചേരുക, രാജ്യവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നിരോധിത സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നിവയാണ്
പ്രതികള്‍ക്കെതിരായ കുറ്റം. കേസിലെ പതിമൂന്നാം പ്രതി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയിൽ വീട്ടിൽ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ കോട്ടയം ജുവനൈൽ കോടതി വിചാരണ നടത്തും.
വിചാരണ പൂര്‍ത്തിയായ ശേഷം കോടതി കഴിഞ്ഞ ദിവസങ്ങളിലായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവയടക്കും ഒന്‍പത് തൊണ്ടിസാധനങ്ങളും-69 രേഖകളും കുറ്റപത്രത്തോടപ്പം എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.