കുമ്മനത്തിന്റെ പ്രസ്‌താവന കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗം: പിണറായി

   ബിജെപി , കുമ്മനം രാജശേഖരന്‍ , പിണറായി വിജയന്‍ , ഉമ്മൻചാണ്ടി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (16:39 IST)
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന കുമ്മനത്തിന്റെ പ്രസ്‌താവന കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനുള്ള ആർ എസ് എസ് അജണ്ടയാണ്. ഇത്തരം വർഗീയ നീക്കങ്ങൾ നിസ്സംഗമായി കണ്ടു നിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർക്കാർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

പിണറായിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയുടെ പ്രഖ്യാപനമാണ്. കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനുള്ള ആർ എസ് എസ് അജണ്ടയാണ് കുമ്മനത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. കഴിഞ്ഞ മാസം ആർ എസ് എസ് തലവൻ പങ്കെടുത്ത് നടന്ന കണ്ണൂർ യോഗത്തിന്റെ തീരുമാനമാണോ ഈ പുതിയ നീക്കം എന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണം.

ശബരിമലയിൽ പോകുന്നവർ എരുമേലിയിൽ വാവർ പളളി സന്ദർശിക്കുന്നതടക്കമുള്ള കേരളത്തിന്റെ പാരമ്പര്യത്തെ തകർക്കാനാണ് ആർ എസ് എസ് ശ്രമം. പ്രസിദ്ധമായ ആരാധനാലയങ്ങളുടെ പരിസരത്ത് ജാതി-മത ഭേദമില്ലാതെ ജനങ്ങൾ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന നാടാണ് കേരളം. ആരാധനാലയങ്ങൾക്ക് പുറത്ത് കച്ചവടം നടത്തി ജീവിക്കുന്നവരെ മതം തിരിച്ച്‌ വിലക്കണം എന്ന് ഏതു വർഗീയ വാദി പറഞ്ഞാലും അംഗീകരിക്കാനാവില്ല. അത് മനുഷ്യന്റെ മൗലികാവകാശത്തിനു നേരെ ഉള്ള വെല്ലുവിളിയാണ്.

വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ തന്നെ പൗരൻമാർക്ക് ജീവിതായോധനത്തിനും അവകാശമുണ്ട്. അതു നിഷേധിച്ച്‌ വർഗീയ കാർഡ് ഇറക്കാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചാൽ മതനിരപേക്ഷ കേരളം ഒറ്റ മനസ്സായി പ്രതികരിക്കും. ഇത്തരം വർഗീയ നീക്കങ്ങൾ നിസ്സംഗമായി കണ്ടു നിൽക്കുന്ന ഉമ്മൻ ചാണ്ടി സർക്കാർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തുന്നത്. ആർ എസ് എസിന്റ കണ്ണൂർ ബൈഠക്കിൽ എന്തൊക്കെ തീരുമാനങ്ങൾ എടുത്തു, സംഘപരിവാർ കേരളത്തെ വർഗീയ വൽക്കരിക്കാൻ എങ്ങനെ ഇടപെടുന്നു എന്ന് അന്വേഷിച്ച് നടപടി എടുക്കാൻ UDF സർക്കാർ അലംഭാവം കാട്ടുന്നത് കേരളത്തിലെ ജനങ്ങളോടുള്ള കൊടും പാതകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :