ബാലഭാസ്കറിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Last Modified ബുധന്‍, 30 ജനുവരി 2019 (07:36 IST)
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിന്‍റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്‍റെ നിഗമനം. എന്നാൽ മരണത്തിനിടയായ അപകടം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നാണ് ബാലഭാസ്‌ക്കറിന്റെ പിതാവ് ആരോപിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അർജ്ജുൻ വിവിധ കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തര്‍ക്കങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജം‌ഗ്‌ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :