'പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?'; സുപ്രിം കോടതിക്കെതിരെ വിമർശനവുമായി അശോകൻ

സുപ്രിംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അശോകൻ

aparna| Last Modified ചൊവ്വ, 23 ജനുവരി 2018 (12:46 IST)
ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന കോടതി നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്നും ഇന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ഹാദിയയുടെ ഇഷ്ടവും വ്യക്തിസ്വാതന്ത്യവുമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ക‍ഴിച്ചതെന്ന് ഹാദിയ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
.

ഹാദിയയ്ക്ക് ഈ കേസില്‍ കക്ഷിചേരാനുള്ള അനുവാദവും കോടതി നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22 നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ ഐ എ അന്വേഷണം തുടര്‍ന്നുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :