ആറന്മുള വിമാനത്താവള വിരുദ്ധ സമരം അനാവശ്യമെന്ന് സക്കറിയ

തിരുവനന്തപുരം| VISHNU| Last Modified വെള്ളി, 8 മെയ് 2015 (09:53 IST)
ആറന്മുളയില്‍ കെജി‌എസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിമാനത്താവളം കൊണ്ടുവരാന്‍ നടത്തുന്ന നീക്കത്തിനെതിരെ സുഗതകുമാരിയുടെയും ചില സാംസ്‌കാരിക നായകന്മാരുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം അനാവശ്യമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. സങ്കുചിതമായ പ്രാദേശിക താത്പര്യങ്ങള്‍ക്കുവേണ്ടിയും ഇടുങ്ങിയതും ജീര്‍ണിച്ചതുമായ വര്‍ഗ്ഗീയ അജന്‍ഡകള്‍ ലക്ഷ്യമിട്ടുമാണ് പ്രതിഷേധം ഉയരുന്നത്.
കൊച്ചി വിമാനത്താവളം ജനപ്രീതി കൈവരിച്ചതുപോലെ വിമാനത്താവളവും ജനകീയത കൈവരിക്കുമെന്നും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആറന്മുളയില്‍ വിമാനത്താവളം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആറന്മുള ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണ് ആറന്മുള ക്ഷേത്രം പദ്ധതിപ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ്. വിമാനങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മുകളിലൂടെ പറന്നുകൂടായെന്ന നിയമം ലോകത്തൊരിടത്തുമില്ല, ശബരിമല സീസണില്‍ ഒരുപക്ഷേ, അവര്‍ക്കായി മാത്രം വിമാനത്താവളം ഉഴിഞ്ഞുവെക്കേണ്ടി വന്നേക്കാം, വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കല്‍ വേണ്ടിവരില്ല. വനഭൂമിയോ പാരിസ്ഥികപ്രാധാന്യമുള്ള ഭൂമിയോ പരിസരപ്രദേശത്തില്ല- പറയുന്നു.

തങ്ങളുടെ ശവശരീരങ്ങള്‍ക്കുമീതെ മാത്രമേ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ച വിഎസ് അടക്കമുള്ളവര്‍ ഇതിനകം ആയിരം തവണയെങ്കിലും നെടുമ്പാശ്ശേരിയില്‍ വിമാനം കയറുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരം മനുഷ്യരാണ് ആറന്മുളയിലും നിറഞ്ഞുനില്ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :