ശങ്കർ റെഡ്ഡിയുടെ നിയമനം: പിന്നീട് പ്രതികരിക്കാം- വിഎസ്

എഡിജിപി ശങ്കര്‍ റെഡ്ഡി , വിഎസ് അച്യുതാനന്ദൻ , വിന്‍സന്‍ എം പോള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (11:40 IST)
ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ച നടപടിയില്‍ ഇപ്പോള്‍ മറുപടി പറയാന്‍ ഇല്ലെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. അഴിമതിക്കെതിരെയുള്ള എഡിജിപിയുടെ നിലപാടുകളും അഭിപ്രായങ്ങളും അറിഞ്ഞ ശേഷം മാത്രമെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറയുകയുള്ളൂവെന്നും വിഎസ്
പറഞ്ഞു.

തിങ്കളാഴ്ചയാണ്, ഉത്തരമേഖലാ എ.ഡി.ജി.പിയായ ശങ്കർ റെഡ്ഡിയെ വിജിലൻസിന്റെ അഡിഷണൽ ഡയറക്ടറായി സർക്കാർ നിയമിച്ചത്. മുതിർന്ന ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതലയും നൽകിയിട്ടുണ്ട്.

വിന്‍സന്‍ എം പോള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ശങ്കര്‍ റെഡ്ഡിയുടെ നിയമനം. ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് വിന്‍സന്‍ എം പോള്‍ ഇപ്പോള്‍ അവധിയിലാണ്. ഈ മാസം 30ന് ഇദ്ദേഹം വിരമിക്കും. ഉത്തരമേഖല എഡിജി പി സ്ഥാനത്തു നിന്ന് ശങ്കര്‍ റെഡ്ഡി മാറുന്ന സാഹചര്യത്തില്‍ നിതിന്‍ അഗര്‍വാളിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡി വിജിലന്‍സിന്റെ തലപ്പത്തേക്ക് വരുന്നത്. ഡി ജി പി റാങ്കിലുള്ള ലോകനാഥ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ആഭ്യന്തരവകുപ്പിലെ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :