നടിയെ ഉപദ്രവിച്ച കേസ്; ദിലീപിന് താല്‍ക്കാലിക ആശ്വാസം - വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

 Dileep case , Dileep , supreme court , police , ദിലീപ് , സുപ്രീംകോടതി , മെമ്മറി കാര്‍ഡ് , കോടതി
ന്യൂഡല്‍ഹി| Last Updated: വെള്ളി, 3 മെയ് 2019 (15:20 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നിലപാട് എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സുപ്രീംകോടതി വിചാരണ സ്‌റ്റേ ചെയ്തത്.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം ഇന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്‌തത്.

ജൂലൈ മാസം കേസിൽ വീണ്ടും വാദം കേൾക്കുമ്പോൾ മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ കൃത്യമായി വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി ഇന്നലെ ആവശ്യപ്പെട്ടത്.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനിക്കാം. അങ്ങനെയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ദിലീപിനായി ഹർജി ഫയൽ ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :