വാഹനാപകടത്തിൽ ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (12:09 IST)
പാലക്കാട്: കഞ്ചിക്കോട്ടെ ദേശീയപാതയിൽ കഴിഞ്ഞ രാത്രി പത്തരയോടെ നടന്ന വാഹനാപകടത്തിൽ ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം. ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു (35), ദീപു ജോൺ എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ ചടയൻകാലായിൽ കഞ്ചിക്കോട് ഐ.ടി.ഐ ക്കു മുന്നിലായി പോയ ലോറി ഇരട്ട സഹോദരങ്ങൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ലോറി ഇവരുടെ ശരീരത്തിൽ കയറിയിറങ്ങി ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു. സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയര്മാരായ ഇവർ കോയമ്പത്തൂരിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ദേശീയ പാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

ട്രിച്ചിയിലെ അരിയല്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് സിമന്റുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിൽ കയറിയിറങ്ങിയത്. എന്നാൽ ആദ്യം ഇടിച്ച ലോറി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാരമേറിയ ലോറി കയറിയിറങ്ങിയ ഇവരുടെ ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഏറെ സമയത്തേക്ക് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :