അഭിമന്യുവിനെ കൊന്നത് ചുവരെഴുത്ത് തടസപ്പെടുത്തിയതിന്: മുഹമ്മദിന്റെ കുറ്റസമ്മതം

ഏതുവിധേനയും ചുവരെഴുത്ത് നടക്കണം എന്നായിരുന്നു ലഭിച്ച നിർദേശം; മുഹമ്മദ് പൊലീസിനോട്

അപർണ| Last Modified ബുധന്‍, 18 ജൂലൈ 2018 (13:09 IST)
ചുവരെഴുത്ത് തടസ്സപ്പെടുത്തിയതിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ്. സംഘർഷത്തിനിടയാക്കിയത് ചുമരെഴുത്തിനെച്ചൊല്ലിയുള്ള തർക്കമാണെന്ന് മുഹമ്മദ് പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ട്.

ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മഹാരാജാസിന്റെ ചുമരിൽ ക്യാം‌പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എന്തുവിലകൊടുത്തും എഴുതിയിരിക്കുമെന്ന വാശിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുഹമ്മദ് പൊലീസിനോട് പറഞ്ഞു.

ആവശ്യമായ സംഘർഷം ഉണ്ടായാൽ ഏത് വിധത്തിലുമുള്ള പിന്തുണ നൽകാമെന്ന് സംഘടന ഉറപ്പ് നൽകിയിരുന്നതായി മുഹമ്മദ് പറയുന്നു. എസ് എഫ് ഐയെ ഏത് വിധേനയും പ്രതിരോധിക്കുക എന്നതായിരുന്നു തങ്ങൾക്ക് ലഭിച്ച നിർദേശമെന്ന് മുഖമ്മദ് പൊലീസിനോട് പറഞ്ഞതായി സൂചന.

കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.

കൃത്യം നടത്തിയതിന് ശേഷം
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് എസ്‌ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :