സംസ്ഥാനത്തെ 28 അണക്കെട്ടുകൾ തകരാറിൽ?

അപർണ| Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (08:34 IST)
സംസ്ഥാനത്തെ മുക്കിയ പ്രളയത്തിന് ഡാമുകളെല്ലാം ഒറ്റയടിക്ക് തുറന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കെ സംസ്‌ഥാനത്തെ 28 അണക്കെട്ടുകളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോർട്ട്. ആനത്തോട്‌ അടക്കം സംസ്‌ഥാനത്തെ 28 അണക്കെട്ടുകളെങ്കിലും അപകടാവസ്‌ഥയിലോ ബലക്ഷയം നേരിടുന്നവയോ ആണെന്നു സൂചനയുണ്ട്‌.

പത്തനംതിട്ട ജില്ലയെ പ്രളയത്തില്‍ മുക്കിക്കൊണ്ട്‌ പമ്പാനദിയിലുണ്ടായ മഹാപ്രളയത്തിനു കാരണം ആനത്തോട്‌ അണക്കെട്ടിന്റെ ഷട്ടറിനുണ്ടായ തകരാറെന്നു പോലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. മരം കുടുങ്ങിയുണ്ടായ തകരാര്‍ മൂലം ഷട്ടര്‍ താഴ്‌ത്താന്‍ കഴിയാതിരുന്നതാണ്‌ നിയന്ത്രണാതീതമായ കുത്തൊഴുക്കിനു കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 14-നു രാത്രിയാണ്‌ ആനത്തോട്‌ അണക്കെട്ടിന്റെ ഷട്ടറിനു തകരാറുണ്ടായത്‌. അല്‍പ്പം ഉയര്‍ത്തിയ ഷട്ടറുകള്‍ക്കിടയില്‍ വലിയൊരു മരം കുടുങ്ങി. ഒഴുക്ക്‌ അതിശക്‌തമായതിനാല്‍ ഷട്ടറുകള്‍ കുറച്ചുകൂടി ഉയര്‍ത്തിയാല്‍ മരം പുറത്തേക്കു പോകുമെന്നു കരുതി. അതിനായി ഉയര്‍ത്തിയതോടെ ഷട്ടറുകള്‍ തകരാറിലായി. പരമാവധിയായ ഏഴു മീറ്ററും തുറന്നുപോയ ഷട്ടര്‍ പിന്നീടു താഴ്‌ത്താന്‍ സാധിച്ചതുമില്ല.

പമ്പയിലും റാന്നിയിലും വന്‍ തോതില്‍ ആറ്റുമണല്‍ അടിഞ്ഞത്‌ ഡാമിൽ നിന്നും ഒഴുക്കിവിട്ട ജലത്തിന്റെ അളവ് വർധിച്ചത് മൂലമാണ്‌. പത്തനംതിട്ടയിലെതന്നെ മണിയാര്‍ അണക്കെട്ടിന്റെ സ്‌ഥിതി ഗുരുതരമാണ്‌. വെള്ളം തുറന്നുവിട്ടപ്പോള്‍ സ്‌പില്‍വേയില്‍ 400 മീറ്റര്‍ സ്‌ഥലത്ത്‌ കല്ല്‌ ഇളകിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :