ദുബായ്|
WEBDUNIA|
Last Modified തിങ്കള്‍, 11 ഒക്ടോബര്‍ 2010 (09:19 IST)
നാട്ടിലേക്കുള്ള മടക്ക യാത്രക്കിടയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് മസ്കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു. മസ്കറ്റ് വിമാനത്താവളത്തില്‍ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്നിട്ടും ഇന്ത്യന്‍ എംബസി സഹായമെത്തിച്ചിരുന്നില്ല. കഠിനമായ മാനസിക സംഘര്‍ഷമാണ് ഇവരെ മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബീവി ലുമാദ എന്ന നാല്‍പ്പതുകാരിയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം മൂലം മരിച്ചത്. മസ്കറ്റില്‍ വീട്ടുജോലിക്കാരി ആയിരുന്ന ഇവര്‍ ഒമാന്‍ റസിഡന്റ് വിസ റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് ദുര്യോഗമുണ്ടായത്. മസ്കറ്റില്‍ നിന്ന് ദോഹ വഴി ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ദോഹയില്‍ വച്ചായിരുന്നു ഇവരുടെ പാസ്പോര്‍ട്ട് നഷ്ടമായത്. പാസ്പോര്‍ട്ട് ഇല്ലാത്തതു കാരണം ബീവിയെ അധികൃതര്‍ മസ്കറ്റിലേക്ക് തന്നെ തിരിച്ചയച്ചു.
റസിഡന്റ് വിസ റദ്ദാക്കിയിരുന്നതിനാല്‍ ഇവര്‍ക്ക് മസ്കറ്റ് വിമാത്താവളത്തില്‍ നിന്നും പുറത്ത് കടക്കാനായില്ല. തിങ്കളാഴ്ച തന്നെ ഇന്ത്യന്‍ എംബസ്സിയില്‍ ഇക്കാര്യം അറിയിച്ചു എന്ന് ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഉടന്‍ തന്നെ ആളെത്തുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ആരും എത്തിയില്ല. മസ്കറ്റില്‍ ട്രാന്‍സിറ്റ് ഹോട്ടല്‍ ഇല്ലാത്തതിനാല്‍ ബീവിക്ക് എയര്‍ലൈന്‍ കമ്പനി ബ്ലാങ്കറ്റും ഭക്ഷണവും വെള്ളവും നല്‍കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നു. പൊലീസ് അധികൃതരും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു എങ്കിലും പ്രതിനിധികള്‍ ആരും ബീവിയെ കാണുന്നതിന് എത്തിയില്ല.
വിമാനത്താവളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത മാനസിക സംഘര്‍ഷം കാരണമാണ് ബീവി മരിച്ചതെന്ന് ഗര്‍ഫ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്ക് എക്സിറ്റ് പാസ് നല്‍കുന്നതിനായി എംബസി പ്രതിനിധി വരുന്നതിന് തൊട്ടുമുമ്പാണ് മരണം നടന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്യ പറയുന്നു. നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മൂലമാണ് എംബസിയില്‍ നിന്ന് ആളെത്താന്‍ താമസിച്ചതെന്നും ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിക്കുന്നു.