മോഷണം; മാപ്പു ചോദിച്ച് ഗൂഗിള്‍!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 23 ഒക്‌ടോബര്‍ 2010 (10:47 IST)
PRO
PRO
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ നെറ്റ് ഉപയോക്താക്കളോട് മാപ്പു ചോദിച്ചു. നെറ്റ്വരിക്കാരുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതിനാണ് ക്ഷമ ചോദിച്ചത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ സംവിധാനത്തിന്റെ സഹായത്തോടെ തെരുവ് ചിത്രീകരിക്കുമ്പോള്‍ ഇ-മെയില്‍, പാസ്‌വേര്‍ഡ് തുടങ്ങി വ്യക്തി രഹസ്യവിവങ്ങള്‍ ഗൂഗിള്‍ കാര്‍ തട്ടിയെടുത്തെന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.

നെറ്റ് വരിക്കാരുടെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടതൊക്കെ ചെയ്യും. ഇത്തരമൊരു തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസി. അലന്‍ യൂസ്റ്റേഴ്സ് അറിയിച്ചു. ഇത്തരം തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു. നിലവില്‍ ശേഖരിച്ചിട്ടുള്ള ഡാറ്റകള്‍ നീക്കം ചെയ്തിട്ടുണ്ട്.

നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സ്ട്രീറ്റ് വ്യൂവിനെതിരെ സ്പെയിനിലും പ്രതിഷേധം ശക്തമാണ്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മാപ്പിംഗിനെതിരെ അന്വേഷണം നടത്താന്‍ സ്പെയിന്‍ സര്‍ക്കാറും കോടതികളും ഉത്തരവിട്ടിരുന്നു. സ്പെയിന്‍ പൌരന്മാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഗൂഗിള്‍ വൈ ഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പരാതി. ലോകത്തിലെ മുപ്പത്തിനാല് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് നഗരങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗൂഗിളിനെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ സ്ട്രീറ്റ് വ്യൂ സംവിധാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. നഗരങ്ങളുടെ പച്ചയായ ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിനെതിരെ പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരികയാണ്.

രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ട്രീറ്റ് വ്യൂ, 360 ഡിഗ്രിയില്‍ ത്രിമാന കാമറകളുടെ സംവിധാനത്തോടെയാണ് നഗര ചിത്രങ്ങള്‍ പകര്‍ത്തുന്നത്. പൊതുജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് സ്ട്രീറ്റ് വ്യൂവെന്ന പരാതി നേരത്തെ തന്നെ ലണ്ടനില്‍ ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ നഗരങ്ങളില്‍ സ്ട്രീറ്റ് വ്യൂ വന്നതോടെ പരാതി കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. പലരുടെയും ചിത്രങ്ങളും വീടുകളും സ്വകാര്യ ഇടങ്ങളും സ്ട്രീറ്റ് മാപ്പ് ഒപ്പിയെടുത്തപ്പോള്‍ പരാതിയും വ്യാപകമായി.

പ്രത്യേക സംവിധാനങ്ങളോടു കൂടിയ കാറില്‍ ഒമ്പത് കാമറകള്‍ ഘടിപ്പിച്ചാണ് തെരുവ് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. പാര്‍ക്കും, തെരുവും, ബീച്ചും എല്ലാം സ്ട്രീറ്റ് വ്യൂ പകര്‍ത്തി. പലര്‍ക്കും സ്ട്രീറ്റ് വ്യൂ സേവനമായപ്പോള്‍ അല്പം ചിലര്‍ക്ക് വിഷമവും സൃഷ്ടിച്ചു. ബീച്ചിലും തെരുവിലും നഗ്നരായി സഞ്ചരിക്കുകയായിരുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ പോലും സ്ട്രീറ്റ് വ്യൂ ഒഴിവാക്കിയില്ല. തുറന്ന ബാത്ത് റൂമില്‍ കുളിക്കുകയായിരുന്ന സ്ത്രീയുടെയും ബീച്ചില്‍ കാറ്റു കൊള്ളാനെത്തിയ വിദേശസഞ്ചാരിയുടെയും നഗ്നത സ്ട്രീറ്റ് വ്യൂ ഒപ്പിയെടുത്തത് പ്രതിഷേധത്തിന് വഴിത്തെളിയിച്ചിട്ടുണ്ട്.

നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും തന്നെ സൌജന്യമായി സ്ട്രീറ്റ് വ്യൂ ഉപയോഗപ്പെടുത്താനാകുമെന്നതിനാല്‍ ഇത്തരം നഗ്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പ്രകൃതിയും തെരുവുകളും ഹൈവേകളും ഒപ്പിയെടുത്ത അതേ മികവോടെയാണ് ബീച്ച് ചിത്രങ്ങളും എടുത്തിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള തെരുവ് ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ടോര്‍നാഡോ, കല്‍ഗരിം മോണ്ട്രിയാല്‍, ക്യുബെക് സിറ്റി, ഹാലിഫാക്സ്, സ്ക്വാമിസ്, വിസ്റ്റ്ലര്‍, ഒട്ടാവ് കിച്‌നര്‍, വാട്ടര്‍ ലൂ തുടങ്ങി പതിനൊന്ന് കനേഡിയന്‍ നഗരങ്ങളുടെ ചിത്രങ്ങളാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലണ്ടനിലെ ഗ്രാമങ്ങളുടെയും വീടുകളുടെയും ചിത്രം പകര്‍ത്തിയത് വന്‍ പ്രക്ഷോഭത്തിന് ഇടവരുത്തിയിരുന്നു. ജനങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അനുവാദമില്ലാതെ തങ്ങളുടെ വീടുകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എന്ത് അവകാശമാണ് ഉള്ളതെന്നുമാണ് പൊതുജനം ചോദിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ തീവ്രവാദികളും മോഷ്ടാക്കളും ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ഒരു നഗരത്തിന്‍റെ പൂര്‍ണ വ്യക്തത നല്‍കുന്ന സ്ട്രീറ്റ് വ്യൂ നല്ലതിനേക്കാള്‍ ചീത്ത ഉപയോഗത്തിനാണ് പലരും ഉപയോഗപ്പെടുത്തുന്നത്.

അതേസമയം, ഏതെങ്കിലും ചിത്രത്തെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും അത്തരത്തിലുള്ള ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ച നിരവധി ചിത്രങ്ങള്‍ ഗൂഗിള്‍ പിന്‍‌വലിക്കുകയും ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :