Elon musk vs Zuckerberg :സ്ഥലം പറ, തല്ലി തീർക്കാമെന്ന് സക്കർബർഗ്, ഇലോൺ മസ്ക്- സക്കർബർഗ് തർക്കം ഇടിക്കൂട്ടിലേക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (15:09 IST)
ലോക കായികചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നിന് അരങ്ങൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് 2 ദിവസമായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോക്‌സിംഗിലെയോ എം എം എയിലെയോ ഇതിഹാസതാരങ്ങള്‍ തമ്മിലല്ല പക്ഷേ ലോകത്തെ ഏറ്റവും വലിയ മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടം നടക്കുക. പകരം ഇടിക്കൂട്ടില്‍ ഏറ്റുമുട്ടുക ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ 2 പേര്‍ ആയിരിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.

ടെസ്ല,സ്‌പേസ് എക്‌സ് ട്വിറ്റര്‍ മേധാവിയും മെറ്റാ സിഇഎഒ ആയ സക്കര്‍ബര്‍ഗുമാണ് തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തല്ലിതീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നറിയപ്പെടുന്ന എംഎംഎയിലാകും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക.2016ല്‍ സ്‌പേസ് എക്‌സിന്റെ ഒരു റോക്കറ്റ് പൊട്ടിത്തെറിക്കുകയും അതില്‍ പേ ലോഡായുണ്ടായിരുന്ന ഫേയ്‌സ്ബുക്കിന്റെ സാറ്റലൈറ്റുകള്‍ നശിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സക്കര്‍ബര്‍ഗും മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

ആഫ്രിക്കയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപഗ്രഹങ്ങളായിരുന്നു ഫെയ്‌സ്ബുക്കിന്റേത്. ഈ പ്രശ്‌നം പക്ഷേ അതോട് കൂടി ഒതുങ്ങിയില്ല. സമൂഹമാധ്യമങ്ങളില്‍ പല രീതികളില്‍ പരോക്ഷമായും പ്രത്യക്ഷമായും ഇരുവരും തമ്മില്‍ ഏറ്റുമുട്ടി.എ ഐ ലോകത്തെ നശിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ എ ഐയുടെ സാധ്യതകള്‍ അനന്തമാണെന്നും അത് ഉപയോഗപ്പെടുത്തണമെന്നുമുള്ള അഭിപ്രായമാണ് സക്കര്‍ബര്‍ഗിനുള്ളത്. ട്വിറ്റര്‍ കഴിഞ്ഞവര്‍ഷം ഇലോണ്‍ മസ്‌ക് വാങ്ങിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയത്.

ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിലൂടെയാണ് ഒരു മത്സരത്തിന് തയ്യാറുണ്ടോ എന്ന ചോദ്യം സക്കര്‍ബര്‍ഗിന് മുന്നിലെത്തുന്നത്. കേട്ടപാതി സ്ഥലം എവിടെയാണെന്ന് കുറിച്ചോളാനും താന്‍ അവിടെയെത്തികൊള്ളാമെന്നും സക്കര്‍ബര്‍ഗ് മറുപടി നല്‍കി. ഇതോടെയാണ് വാക്ക് തര്‍ക്കം മാത്രമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കാര്യമായത്. വൈകാതെ തന്നെ ഈ ഏറ്റുമുട്ടല്‍ നടക്കുമെന്ന് തന്നെയാണ് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 51കാരനായ ഇലോണ്‍ മസ്‌കും 39കാരനായ സക്കര്‍ബര്‍ഗും തമ്മിലുള്ള മത്സരം കായികചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മത്സരമാകുമെന്നാണ് ലോകം കരുതുന്നത്. അതിനാല്‍ തന്നെ പേ പര്‍ വ്യൂ എന്ന തരത്തിലാകും മത്സരം നടക്കുക. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൈസ വാരുന്ന പരിപാടിയായി ഇത് മാറിയേക്കും.

സക്കര്‍ബര്‍ഗിനേക്കാള്‍ 24 കിലോയോളം ഭാരം കൂടുതലാണ് മസ്‌കിന് എന്നത് ഇലോണ്‍ മസ്‌കിന് ഒരു ആധിപത്യം നല്‍കുന്നു. എന്നാല്‍ കൂടുതല്‍ ചെറുപ്പമാണെന്നുള്ളതും ബ്രസീലിയന്‍ ആയോധനകലയായ ജിജിത്സുവില്‍ പ്രാവീണ്യമുണ്ട് എന്നതും സക്കര്‍ബര്‍ഗിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. ഇതാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ സക്കര്‍ബര്‍ഗിനെ പ്രേരിപ്പിച്ചത്. ആൻഡ്ര്യൂ ടെയ്റ്റാകും ഇലോൺ മസ്കിന് പരിശീലിപ്പിക്കുക എന്ന് വാർത്തയുണ്ട്. അതുപോലെ തന്നെ പ്രഗത്ഭനായ വ്യക്തികൾ തന്നെയാകും സക്കർബർഗിനെ പരിശീലിപ്പിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :