സ്പിൻ ബൗളർമാരെ പോലെ എളുപ്പമല്ല ഫാസ്റ്റ് ബൗളർമാർക്ക്, എന്തുകൊണ്ട് മങ്കാദിംഗ് ചെയ്യാൻ ഹർഷലിനായില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (14:20 IST)
ആർസിബിക്കെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന പന്തിലാണ് ലഖ്നൗ ഇന്നലെ വിജയം നേടിയത്. സംഭവബഹുലമായ അവസാന ഓവർ ഒരുപാട് ചർച്ചകൾക്ക് കൂടി ക്രിക്കറ്റ് ലോകത്ത് തുടക്കമിട്ടിരിക്കുകയാണ്. അവസാന ഓവറിൽ 5 ഓവർ പ്രതിരോധിക്കാനായി ബൗൾ ചെയ്യാനെത്തിയ ഹർഷൽ പട്ടേൽ 2 വിക്കറ്റ് സ്വന്തമാക്കുകയും ഒരു മങ്കാദിംഗ് അവസരം നഷ്ടമാക്കുകയും ചെയ്തിരുന്നു.

അവസാന പന്ത് നേരിടാനായി ആവേശ് ഖാനാണ് സ്ട്രൈക്ക് നേരിട്ടത്. നോൺ സ്ട്രൈക്കർ എൻഡിൽ രവി ബിഷ്ണോയിയായിരുന്നു. പന്ത് ചെയ്യുന്നതിനിടെ ബിഷ്ണോയ് ക്രീസിന് മുന്നിൽ ഇറങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട ഹർഷൽ ബിഷ്ണോയിയെ റണ്ണൗട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും റണ്ണെപ്പിനിടയിലായിരുന്നില്ല ഇത്. ബൗളിംഗ് ആക്ഷൻ കാണിച്ച ശേഷം ഹർഷൽ കൈകൊണ്ട് സ്റ്റമ്പ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ സ്റ്റമ്പിൽ നിന്നും അകലെയായതിനാൽ ഇതിനായില്ല. തുടർന്ന് ഹർഷൽ സ്റ്റമ്പിലേക്ക് ത്രോ ചെയ്തെങ്കിലും അമ്പയർ അത് ഔട്ട് നൽകില്ലെന്ന് അറിയിച്ചു. ബൗളിംഗ് ആക്ഷന് ശേഷം നോൺ സ്ട്രൈക്കറെ സ്റ്റമ്പ് ചെയ്താൽ അത് അനുവദിക്കില്ല എന്നത് കാരണമാണ് അമ്പയർ നോട്ടൗട്ടാണെൻ വിധിച്ചത്.

ഫാസ്റ്റ് ബൗളറായ ഹർഷൽ ബൗളിംഗ് ആക്ഷന് മുൻപ് തന്നെയുള്ള റണ്ണപ്പിനിടെ താരത്തെ റണ്ണൗട്ട് ചെയ്യേണ്ടിയിരുന്നു. എന്നാൽ നീണ്ട റണ്ണപ്പുമായി വരുന്ന ഫാസ്റ്റ് ബൗളർക്ക് ഇത് എത്രത്തോളം പ്രായോഗികമാണെന്ന് ചർച്ച ചെയ്യേണ്ട വിഷയമാണ്. ചെറിയ റണ്ണപ്പുകളുള്ള സ്പിന്നർമാർക്ക് ഇത് എളുപ്പമാകുമ്പോൾ ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസകരമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ബൗളർ ബോൾ ചെയ്യും മുൻപെ നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ അപ്പീൽ ചെയ്യാൻ ബൗളർക്ക് സാധിക്കുകയും പെനാൽട്ടിയായി ബാറ്റിംഗ് ടീമിൻ്റെ റൺസ് കുറയ്ക്കുകയും ചെയ്യണമെന്ന് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ പറയുന്നു.ബെൻ സ്റ്റോക്സ് അടക്കമുള്ള താരങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.

മങ്കാദിംഗ് ശ്രമം പരാജയപ്പെട്ടതോടെ അവസാന ബോൾ ഹർഷലിന് വീണ്ടും എറിയേണ്ടി വന്നു.അവസാന പന്ത് ബാറ്റർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും റൺസ് ഓടിയെടുക്കാൻ ആവേശ് ഖാനും ബിഷ്ണോയിക്കും സാധിച്ചു. ഇതോടെ ലഖ്നൗ മത്സരത്തിൽ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :