അവിശ്വസനീയം ഈ ജയം; സഞ്ജുവിന്റെ രാജസ്ഥാനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ആറാടി കാര്‍ത്തിക്കും ഷഹബാസും

രേണുക വേണു| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (08:23 IST)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് നാടകീയ ജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കെ ആര്‍സിബി മറികടന്നു. സീസണിലെ രണ്ടാം ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. രാജസ്ഥാന്റെ ആദ്യ തോല്‍വിയാണിത്.

തോല്‍വിയിലേക്ക് നീങ്ങിയ കളിയാണ് ആര്‍സിബി നാടകീയമായി പിടിച്ചെടുത്തത്. 12.3 ഓവറില്‍ 87-5 എന്ന നിലയില്‍ ബാംഗ്ലൂര്‍ തകര്‍ന്നതാണ്. ആറാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കും ഷഹബാദ് അഹമ്മദും ചേര്‍ന്ന് ആര്‍സിബിക്കായി നടത്തിയത് അത്യുജ്ജ്വല രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ഇത് കളിയുടെ ഗതി മാറ്റി. ഷഹബാദ് അഹമ്മദ് 26 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക് 23 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സ് നേടി പുറത്താകാതെ നിന്നു. നേരത്തെ നായകന്‍ ഫാഫ് ഡുപ്ലെസിസും (20 പന്തില്‍ 29), അനുജ് റാവത്തും (25 പന്തില്‍ 26) ചേര്‍ന്ന് ആര്‍സിബിക്ക് മികച്ച തുടക്കം നല്‍കിയതാണ്. എന്നാല്‍ പിന്നീട് വന്ന വിരാട് കോലി (അഞ്ച്), ഡേവിഡ് വില്ലി (പൂജ്യം), റതര്‍ഫോര്‍ഡ് (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.

യുസ്വേന്ദ്ര ചഹലാണ് ആര്‍സിബിയുടെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ചഹല്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോസ് ബട്‌ലര്‍ 47 പന്തില്‍ ആറ് സിക്‌സ് സഹിതം 70 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷിമ്രോണ്‍ ഹെറ്റ്മയര്‍ 31 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സ് നേടി പുറത്താകാതെ നിന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :