ഐപിഎല്‍: ഇത്തവണ മുതല്‍ അടിമുടി മാറ്റം, പുതിയ ഫോര്‍മാറ്റ് ഇങ്ങനെ

രേണുക വേണു| Last Modified ശനി, 26 ഫെബ്രുവരി 2022 (12:24 IST)

അടിമുടി മാറ്റവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഈ സീസണ്‍ മുതല്‍ പുതിയ ഫോര്‍മാറ്റായിരിക്കും അവലംബിക്കുക. ഇതിന്റെ മാര്‍ഗരേഖ ബിസിസിഐ പുറത്തിറക്കി. പത്ത് ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍. നേരത്തെ എട്ട് ടീമുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ടീം എതിരാളികളായ ഏഴ് ടീമുകളോടും രണ്ട് വീതം മത്സരങ്ങള്‍ കളിക്കുമായിരുന്നു. പോയിന്റ് ടേബിളില്‍ ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ പ്ലേ ഓഫില്‍ കയറുകയായിരുന്നു പതിവ്. ഇത്തവണ മുതല്‍ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് എ

1. മുംബൈ ഇന്ത്യന്‍സ്

2. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

3. രാജസ്ഥാന്‍ റോയല്‍സ്

4. ഡല്‍ഹി ക്യാപിറ്റല്‍സ്

5. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി

1. ചെന്നൈ സൂപ്പര്‍ കിങ്‌സ്

2. സണ്‍റൈസേഴ്‌സ് ഹൈദരബാദ്

3. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

4. പഞ്ചാബ് കിങ്‌സ്

5. ഗുജറാത്ത് ടൈറ്റന്‍സ്

10 ടീമുകളും 14 മത്സരങ്ങള്‍ കളിക്കും. അതിനുശേഷമാകും പ്ലേ ഓഫ്. 14 കളികളില്‍ ഏഴെണ്ണം ഹോം ഗ്രൗണ്ടിലും ഏഴെണ്ണം എവേ ഗ്രൗണ്ടിലും. അതായത് ഗ്രൂപ്പ് എയിലെ ടീമുകള്‍ പരസ്പരം രണ്ട് വീതം മത്സരം കളിക്കും. ഗ്രൂപ്പ് എയിലെ ടീമുകള്‍ ഗ്രൂപ്പ് ബിയിലെ ടീമുകള്‍ക്കെതിരെ ഒരു മത്സരം കളിക്കും. എന്നാല്‍, ഗ്രൂപ്പ് ബിയില്‍ തങ്ങള്‍ക്ക് നേരെയുള്ള ടീമുമായി മാത്രം രണ്ട് കളികള്‍ കളിക്കണം.

ഉദാഹരണത്തിന് മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് എയിലെ ഒന്നാം ടീമാണ്. ഗ്രൂപ്പ് എയിലെ മറ്റ് നാല് ടീമുകളായ കൊല്‍ക്കത്ത, രാജസ്ഥാന്‍, ഡല്‍ഹി, ലക്‌നൗ എന്നിവര്‍ക്കെതിരെ രണ്ട് വീതം മത്സരങ്ങള്‍ മുംബൈ കളിക്കണം. അതോടൊപ്പം ഗ്രൂപ്പ് ബിയിലെ ഒന്നാം ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൂടി മുംബൈ രണ്ട് കളികള്‍ കളിക്കേണ്ടിവരും. എന്നാല്‍, ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകളായ ഹൈദരബാദ്, ബാംഗ്ലൂര്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവര്‍ക്കെതിരെ ഓരോ കളികള്‍ മാത്രം മുംബൈ കളിച്ചാല്‍ മതി. ഇതാണ് പുതിയ ഫോര്‍മാറ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :