മെഗാ ഓക്ഷന് പണികിട്ടുമോ ?, റീട്ടൈൻ ചെയ്യുന്ന താരങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവുമായി രാജസ്ഥാനും മുംബൈയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (20:09 IST)
ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്‍പായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തെ പറ്റി ചര്‍ച്ചകള്‍ കൊഴുക്കുന്നു. നിലവില്‍ പല ടീമുകളും പുതിയ താരങ്ങളുമായി തങ്ങളുടെ അടിത്തറ പണിതിട്ടിട്ടുള്ള അവസ്ഥയാണ്. ഒരു മെഗാ താരലേലം വരുമ്പോള്‍ പല താരങ്ങളെയും നിലനിര്‍ത്താനാകില്ല എന്നത് ഇത്തരം ടീമുകളെ വലയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ വരുന്ന താരലേലത്തില്‍ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

മെഗാ താരലേലത്തിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളുടെയും ഉടമകളും ബിസിസിഐയും തമ്മിലുള്ള ചര്‍ച്ച അടുത്തുതന്നെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനൗപചാരികമായി നടത്തിയ ചര്‍ച്ചകളില്‍ വലിയ വിഭാഗം ടീമുകളും തങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യമാണ് മുന്നൊട്ട് വെച്ചിരിക്കുന്നതെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വരുന്നത്. അവസാന താരലേലത്തില്‍ നാല് താരങ്ങളെ നിലനിര്‍ത്താനും ഒരു താരത്തെ ആര്‍ടിഎം ആയി തിരിച്ചുവിളിക്കാനുമുള്ള സൗകര്യമാണ് നല്‍കിയിരുന്നത്. നിലനിര്‍ത്തുന്ന താരങ്ങളില്‍ പരമാവധി 2 വിദേശതാരങ്ങളെ മാത്രമെ സാധിക്കുമായിരുന്നുള്ളു.

എന്നാല്‍ ഈ താരലേലത്തില്‍ നിലവിലെ ടീം അടിസ്ഥാനമാക്കി മുന്നോട്ട് പോകാനാണ് പല ടീമുകളും താത്പര്യപ്പെടുന്നത്. സാലറി ക്യാപ് 90 കോടിയില്‍ നിന്നും 100 കോടിയാക്കണമെന്നും ഫ്രാഞ്ചൈസികള്‍ പറയുന്നു. കഴിഞ്ഞ താരലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്,ആര്‍സിബി ടീമുകള്‍ക്കാണ് ഏറ്റവും തിരിച്ചടിയുണ്ടായത്. കൂടുതല്‍ താരങ്ങളെ നിലനിര്‍ത്താന്‍ സമ്മതിച്ചാല്‍ ടീമിനെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ടീമുകള്‍ക്ക് അത് പ്രതിസന്ധിയുണ്ടാക്കും. അതേസമയം കഴിഞ്ഞ താരലേലത്തിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ രാജസ്ഥാന്‍ പോലുള്ള ടീമുകള്‍ നിലവിലെ ടീമിനെ കൈവിടുന്നതില്‍ താത്പര്യം കാണിക്കുകയില്ല എന്നതുറപ്പാണ്. വരും ദിവസങ്ങളില്‍ ഇതിനെ പറ്റി കൂടുതല്‍ വ്യക്തത കൈവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :