സാഹിത്യ നൊബേല്‍ പാട്രിക് മൊദിയാനോയ്ക്ക്

നൊബേല്‍, പാട്രിക് മൊദിയാനോ, ബുക്കര്‍, അരുന്ധതി റോയ്
സ്റ്റോക്‍ഹോം| Last Updated: വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:18 IST)
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരനായ പാട്രിക് മൊദിയാനോയ്ക്ക്. എട്ട് മില്യണ്‍ സ്വീഡിഷ് ക്രൌണ്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക. മനുഷ്യാവസ്ഥകളുടെ വിവിധതലങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാട് പുലര്‍ത്തിയ എഴുത്തുകാരനാണ് പാട്രിക് മൊദിയാനോ. മിസിംഗ് പേഴ്സണ്‍, ഔട്ട് ഓഫ് ദി ഡാര്‍ക്ക്, ഡോറ ബ്രുഡര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍.

ഇംഗ്ലീഷ് ഭാഷയിലേക്ക് ഏറെയൊന്നും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല പാട്രിക് മൊദിയാനോയുടെ കൃതികള്‍. രണ്ട് തിരക്കഥകള്‍ മൊദിയാനോ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രണ്ട് നോവലുകള്‍ സിനിമയായിട്ടുമുണ്ട്. 40 വര്‍ഷത്തെ സാഹിത്യ ജീവിതം കൊണ്ട് 30 നോവലുകള്‍ പാട്രിക് മൊദിയാനോ രചിച്ചിട്ടുണ്ട്.

ഒരു പാശ്ചാത്യ സരണിയുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന ഭാവുകത്വത്തെ സ്ഥാപിച്ചെടുക്കുന്ന ശൈലിയാണ് പാട്രിക് മൊദിയാനോയുടേതെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. സ്വത്വത്തെ അന്വേഷിക്കുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് മൊദിയാനോയുടെ നോവലുകള്‍.

1945 ജൂലൈ 30നാണ് പാട്രിക് മൊദിയാനോ ജനിച്ചത്. ഏറെ സംഘര്‍ഷഭരിതമായ കുട്ടിക്കാലമായിരുന്നു മൊദിയാനോയുടേത്. പിതാവിന്‍റെ അപ്രത്യക്ഷമാകലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയിരുന്നു ആ ജീവിതം. ചലച്ചിത്രനടിയായ അമ്മ എപ്പോഴും തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ സഹോദരന്‍ റൂഡിയായിരുന്നു മൊദിയാനോയ്ക്ക് എല്ലാം. പത്താം വയസില്‍ റൂഡിയും മരിച്ചതോടെ മൊദിയാനോ തികച്ചും ഏകനായി.

ഈ ബാല്യകാലം പിന്നീട് മൊദിയാനോ എന്ന എഴുത്തുകാരനെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ക്യൂന്യൂ എന്ന എഴുത്തുകാരനെ പരിചയപ്പെട്ടതാണ് പാട്രിക് മൊദിയാനോയെ എഴുത്തിന്‍റെ വഴിയിലെത്തിച്ചത്. മൊദിയാനോയുടെ ആദ്യ നോവല്‍ 'ലാ പ്ലേസ് ദേ ഐ എറ്റോയില്‍' 1968ല്‍ പ്രസിദ്ധീകരിച്ചു. ഏറെ വിവാദം സൃഷ്ടിച്ച ഈ നോവലിന് ഇതുവരെയും ഇംഗ്ലീഷ് വിവര്‍ത്തനം ഉണ്ടായിട്ടില്ല.

മെമ്മറി ലെയ്ന്‍, ക്വാര്‍ട്ടിയര്‍ പെര്‍ദു, കാതറിന്‍ സെര്‍ട്ടിട്യൂഡ്, റിമൈസ് ദേ പീന്‍, അണ്‍ പെഡിഗ്രീ തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :