സര്‍ദാരിയുമായി ഇടഞ്ഞ മകന്‍ ബിലാവല്‍ പാകിസ്ഥാന്‍ വിട്ടു

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
പിതാവും പാകിസ്ഥാന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി രാജ്യം വിട്ടു. ബിലാവല്‍ ഭൂട്ടോ ദുബായിലേക്കാണ് പോയത് എന്നാണ് വിവരം. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യെച്ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണിത്. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കി ബിലാവല്‍ സ്ഥലം വിട്ടത്.

നിര്‍ണ്ണായക സംഭവങ്ങളില്‍ പിപിപി സ്വീകരിച്ച നിലപാടുകളെ ചൊല്ലിയായിരുന്നു തര്‍ക്കം ഉടലെടുത്തത്. തീവ്രവാദ ആക്രമണങ്ങള്‍, ഷിയാ വിഭാഗക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് സര്‍ദാരിയുമായും സഹോദരി ഫര്യാല്‍ തല്പറുമായും ബിലാവല്‍ ഇടഞ്ഞത്.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ താലിബാന്‍കൊലപ്പെടുത്താന്‍ ശ്രമിച്ച മലാല യൂസഫ്സായിയുടെ കാര്യത്തില്‍ പാര്‍ട്ടി ഗൌരവമായ സമീപനം സ്വീകരിച്ചില്ലെന്നാണ് 24കാരനായ ബിലാവലിന്റെ നിരീക്ഷണം. ബിലാവല്‍ വിമര്‍ശനങ്ങള്‍ക്ക് ഉന്നയിക്കുമ്പോള്‍ സര്‍ദാരി മകള്‍ തല്‍‌പറിന്റെ പക്ഷം ചേരാറാണ് പതിവ് എന്നും ആക്ഷേപമുണ്ട്.

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ 2012 അമ്മയുടെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ആണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2007-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓക്‌സ്ഫഡില്‍ നിന്നുള്ള ബിരുദധാരിയാണ് ബിലാവല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :