യു എന്‍ പ്രതിനിധി മ്യാന്മാറിലേക്ക്

യംഗോണ്‍| WEBDUNIA|
മ്യാന്മാറില്‍ ബുദ്ധ സന്യാസിമാരുടെ പ്രക്ഷോഭം മൂലം രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍ക്കായി യു എന്‍ പ്രതിനിധി ഇബ്രാഹിം ഗംബരി ശനിയാഴ്ച മ്യാന്മാറിലേക്ക് പോകും. രാജ്യത്തെ സൈനിക നേതൃത്വത്തെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഗംബരി മ്യാന്മാറിലേക് പോകുന്നത്.

ഗംബരിക്ക് ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൈനിക മേധാവികളും ബുദ്ധ സന്യാസിമാരും അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ട്. അദ്ദേഹം പരാജയപ്പെട്ടാല്‍ സ്ഥിതിഗതികികള്‍ം ഭയാനകമാകും.

ബുദ്ധ സന്യാസിമാരുടെ പ്രക്ഷോഭം സമാധാന മാര്‍ഗ്ഗത്തിലൂടെ കൈകാര്യം ചെയ്യണമെന്ന അന്താരാഷ്ട്ര സമുഹത്തിന്‍റെ അഭ്യര്‍ത്ഥന സൈനിക ഭരണകൂടം ഇതുവരെ ചെവികൊണ്ടിരുന്നില്ല. ആഗസ്തില്‍ ഇന്ധന വില കൂട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാകുകയായിരുന്നു.

വ്യാഴാഴ്ച പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. സാധാരണജനങ്ങളും പങ്കെടുത്ത പ്രതിഷേധ പ്രകടനം അടിച്ചമര്‍ത്താനായി സേന നടത്തിയ വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ശനിയാഴ്ച യംഗോണും പരിസരപ്രദേശങ്ങളും ശാന്തമാണ്. വന്‍ സേനാസന്നാഹമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭം നിയന്ത്രണവിധേയമാക്കിയതായി മ്യാന്മാര്‍ അധികൃതര്‍ വിദേശ നയതന്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പന്ത്രണ്ടോളം ബുദ്ധ വിഹാരങ്ങളില്‍ സേന റെയ്ഡ് നടത്തിയിരുന്നു. നൂറ് കണക്കിന് സന്യാസിമാര്‍ അറസ്റ്റിലാകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :