സഭയ്‌ക്ക് രണ്ടു വിശുദ്ധര്‍ കൂടി

വത്തിക്കാന്‍ സിറ്റി| jibin| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (15:07 IST)
ആഗോള കത്തോലിക്ക സഭയ്‌ക്ക് രണ്ടു വിശുദ്ധര്‍ കൂടി. ലാളിത്യവും സ്നേഹവും സഭയ്‌ക്കും ലോകത്തിനും പകര്‍ന്നു നല്‍കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെയും ജോണ്‍ 23മന്‍ മാര്‍പ്പാപ്പയെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

സെന്റ്‌പീറ്റേഴ്‌സ്‌ ചത്വരത്തില്‍ ഉച്ചയ്ക്കാണ് നാമകരണ ചടങ്ങ് നടന്നത്. ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയാണ് ഇരുവരെയും വിശുദ്ധരുടെ ഗണത്തിലേക്കു പേരു വിളിച്ച് ഉയര്‍ത്തിയത്. സ്ഥാനമൊഴിഞ്ഞ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ചടങ്ങില്‍ അണിചേര്‍ന്നു.

സഭയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് മുന്‍ മാര്‍പ്പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് ലോക നേതാക്കളും ലക്ഷക്കണക്കിന്‌ വിശ്വാസികളും ഈ ധന്യ മുഹൂര്‍ത്തത്തില്‍ സാക്ഷികളായി. ആയിരത്തിധികം മെത്രാന്‍മാരും 150 കര്‍ദിനാള്‍മാരും ആയിരക്കണക്കിന് വൈദികരും പത്ത് ലക്ഷത്തിലധികം വിശ്വാസികളും ചടങ്ങിന് സാക്ഷിയായി.

1978 മുതല്‍ 2005 വരെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍, ഏറ്റവും വേഗം വിശുദ്ധ പദവിയിലെത്തുന്ന സഭാധ്യക്ഷന്‍ എന്ന പ്രത്യേകത്യും ഉണ്ട്. 2005ല്‍ അദ്ദേഹം കാലംചെയ്‌ത ഉടന്‍ നാമകരണ നടപടി ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2011ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രഞ്ച്‌ വനിതയുടെ പാര്‍ക്കിന്‍സണ്‍സ്‌ രോഗം ഭേദമായതായിരുന്നു ആദ്യ അദ്ഭുതം. ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥ്യം തേടിയ കോസ്റ്ററിക്കക്കാരിയായ സ്‌ത്രീയുടെ രോഗം ഭേദമാക്കിയതാണു രണ്ടാമത്തെ അത്ഭുത പ്രവൃത്തിയായി അംഗീകരിച്ചത്‌.

1958 മുതല്‍ 63 വരെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍, സഭയെ ആധുനികീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത സഭാധ്യക്ഷനും ഇദ്ദേഹമായിരുന്നു.

2000ല്‍ ആണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. അന്നത്തെ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമനായിരുന്നു എന്നതും കൌതുകം ജനിപ്പിക്കുന്നതാണ്. ഇരുവരും ഒരുമിച്ചാണ് വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്നത് എന്നത് യാദൃച്ഛികവും.


വിശുദ്ധ പദവിയിലെത്താന്‍ രണ്ട്‌ അദ്ഭുതപ്രവൃത്തികള്‍ അംഗീകരിക്കണമെന്നനിയമാവലിയില്‍ ഭേദഗതി വരുത്തിയാണു ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കുന്നത്‌ എന്നതും ഈ ചടങ്ങിന്റെ പ്രത്യേകതകളില്‍ പെടുന്നു.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ ബസേലിയോസ്‌ക്ലിമ്മീസ്‌ കാതോലിക്കാ ബാവാ, ഇന്ത്യയുടെ ഔ‍ദ്യോഗിക സംഘാംഗങ്ങളായി കേന്ദ്രമന്ത്രിമാരായ കെവി തോമസ്‌, ഓസ്കര്‍ ഫെര്‍ണാണ്ടസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :